സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊലവിളിയും ഭീഷണിയും വീണ്ടും; വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേ തുടർന്ന് കൊലവിളിയുമായി ചോളമണ്ഡലം ഫിനാൻസ്

Spread the love

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊലവിളി ഭീഷണിയും അവഹേളനവും വീണ്ടും. ചോളമണ്ഡലം ഫിനാൻസിൽ നിന്നും വാഹന വായ്പ്പയെടുത്ത യുവാവിനെയാണ് തിരിച്ചടവ് തവണ മുടങ്ങിയതിനേ തുടർന്ന് ബാങ്കിൽ നിന്നും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും.

തിരിച്ചടവ് മുടങ്ങിയാൽ ലോൺ തിരിച്ചു പിടിക്കുന്നതിന് ബാങ്കിന് അവകാശം ഉണ്ടെന്നതിൽ തർക്കമില്ല. എന്നാൽ അത് നിയമപരമായ വഴികളിലൂടെ വേണം. തവണ മുടക്കം വരുത്തുന്ന കസ്റ്റമേഴ്സിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സംസാരിക്കുന്നത് ന്യൂ ജനറേഷൻ ബാങ്കുകളുടേയും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടേയും സ്ഥിരം ശൈലിയാണ്. ഇത്തരത്തിലുള്ള പെരുമാറ്റമാണ് പലരേയും ആത്മഹത്യയിലേക്കു തള്ളിവിടുന്നത്.

തുടർച്ചയായി മൂന്നു തവണ തിരിച്ചടവ് മുടങ്ങിയാൽ, വായ്പയെ നോൺ പെർഫോമിംഗ് അസറ്റ് ആയി പ്രഖ്യാപിക്കാനുള്ള റിസർവ് ബാങ്ക് നയത്തെ കൂട്ടുപിടിച്ചാണ് സ്വകാര്യ ബാങ്കുകളുടെ ഈ കൊലവിളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോൺ അടവ് തിരിച്ചു പിടിക്കുന്നതുമായി ബന്ധപെട്ട് സ്വകാര്യ ബാങ്കുകളുടേയും, ധനകാര്യ സ്ഥാപനങ്ങളുടേയും ഇത്തരത്തിലുള്ള പെരുമാറ്റം സമീപകാലത്തു നിരവധിയായ ആത്മഹത്യകൾക്കും ആക്രമണങ്ങൾക്കും കാരണമാകുന്നുണ്ട്.

തിരിച്ചടവ് മുടങ്ങിയവരെ നികൃഷ്ട ജീവികളെപ്പോലെയും കുറ്റവാളികളെ പോലെയുമാണ് ധനകാര്യ സ്ഥാപനങ്ങൾ കാണുന്നത്, തിരിച്ചടവ് മുടങ്ങുന്നത് ബാങ്കുകൾക്ക് യഥേഷ്ടം എന്തും ചെയ്യാനും ഭീഷണപ്പെടുത്താനുമുള്ള ലൈസൻസ് ആണെന്നും അതിനാൽ തിരിച്ചടവ് മുടങ്ങിയവരെയും കുടുംബാംഗങ്ങളെയും ഏതറ്റം വരെയും അപമാനിക്കാമെന്നും, ഭീഷണിപ്പെടുത്താമെന്നുമാണ് നിലവിലെ സ്ഥിതി.

എന്നാൽ, കടം വാങ്ങുന്നവർക്കും ചില അവകാശങ്ങളുണ്ടെന്നും എതുവിധേനയും അവരുടെ ആസ്തികൾ തിരിച്ചുപിടിക്കാനും ജപ്തി നടപടികളിലൂടെയോ അപമാനിച്ചോ ഭീഷണിപ്പെടുത്തിയോ അവരുടെ ജീവിതം തകർക്കാനും ഒരു ധനകാര്യ സ്ഥാപനത്തിനും അവകാശമില്ലന്ന് ജനങ്ങൾ തിരിച്ചറിയണം.