play-sharp-fill
ഏഷ്യാനെറ്റ് ന്യൂസിലെ അഖിലയ്ക്കും അബ്ജോദിനും പ്രവീണയ്ക്കും പിന്നാലെ മലയാള മനോരമയിലെ ജയചന്ദ്രൻ ഇലങ്കത്തിനും ക്രൈംബ്രാഞ്ച് നോട്ടീസ്…..!  കെ.എം.എം.എല്ലിലെ പിൻവാതിൽ നിയമന  നീക്കം റിപ്പോർട്ട് ചെയ്തതിന് കേസെടുക്കാൻ നടപടി; ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് തളളി അഖില; ചോദ്യംചെയ്യലിന് ഹാജരാവുക കോടതിയിൽ നിന്ന് പരാതിയുടെ പകർപ്പ് ലഭിച്ച ശേഷം….!

ഏഷ്യാനെറ്റ് ന്യൂസിലെ അഖിലയ്ക്കും അബ്ജോദിനും പ്രവീണയ്ക്കും പിന്നാലെ മലയാള മനോരമയിലെ ജയചന്ദ്രൻ ഇലങ്കത്തിനും ക്രൈംബ്രാഞ്ച് നോട്ടീസ്…..! കെ.എം.എം.എല്ലിലെ പിൻവാതിൽ നിയമന നീക്കം റിപ്പോർട്ട് ചെയ്തതിന് കേസെടുക്കാൻ നടപടി; ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് തളളി അഖില; ചോദ്യംചെയ്യലിന് ഹാജരാവുക കോടതിയിൽ നിന്ന് പരാതിയുടെ പകർപ്പ് ലഭിച്ച ശേഷം….!

സ്വന്തം ലേഖിക

കൊച്ചി: മാദ്ധ്യമപ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് സർക്കാർ വേട്ടയാടുകയാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെ, മലയാള മനോരമയുടെ കൊല്ലത്തെ ബ്യൂറോ ചീഫ് ജയചന്ദ്രൻ ഇലങ്കത്തിന് ക്രൈംബ്രാഞ്ച് നോട്ടീസ്.


വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) പിൻവാതിൽ നിയമന നീക്കം നടക്കുന്നതായി റിപ്പോർട്ട് ചെയ്തതാണ് കാരണം. കെ.എം.എം.എൽ അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മനോരമ ലേഖകനെതിരേ കേസെടുക്കാനും നീക്കമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ എസ്.എഫ്.ഐ നേതാവ് ആർഷോ നൽകിയ പരാതിയിൽ ഗൂഢാലോചനാ കേസിൽ പ്രതിയാക്കിയിനെതിരേ മനോരമ അതിശക്തമായ എഡിറ്റോറിയൽ എഴുതിയിരുന്നു.

സർക്കാരിനെയും എസ്.എഫ്.ഐയെയും വിമർശിച്ചാൽ ഇനിയും കേസെടുക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തെ കടന്നാക്രമിച്ചായിരുന്നു ആ എഡിറ്റോറിയൽ. പാർട്ടി സെക്രട്ടറിയുടെ വിരട്ടൽ ജനങ്ങളോട് വേണ്ടെന്നും പാർട്ടിയിൽ മതിയെന്നും മനോരമ തുറന്നടിച്ചു.

ഇതിനെതിരേ മനോരമയെ പേരെടുത്ത് ഗോവിന്ദൻ വിമർശിക്കുകയും എഡിറ്റോറിയൽ പിൻവലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം 20ന് ഹാജരാവാൻ മനോരമ ലേഖകന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിവൈ.എസ്.പി നോട്ടീസ് നൽകിയത്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായ ഏഷ്യാനെറ്റ് എറണാകുളം ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്.

വെള്ളിയാഴ്ച രാവിലെ 10നും 11നും മദ്ധ്യേ പാർക്ക് അവന്യൂ റോഡിൽ റവന്യൂ ടവറിൽ സിറ്റി കമ്മിഷണർ ഓഫീസിന്റെ ഭാഗമായ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാണ് നോട്ടീസ്. താൻ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് വെബ്സൈറ്റിൽ വന്ന സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആർഷോയുടെ പരാതിയിൽ എടുത്ത കേസാണിത്.

കോളേജിലെ കോഴ്സ് കോഓർഡിനേറ്ററായിരുന്ന ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ.എസ്.യു മഹാരാജാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ. ഫാസിൽ എന്നിവരാണ് ഒന്നു മുതൽ നാല് വരെ പ്രതികൾ.

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കോളേജിൽ നിന്ന് റിപ്പോർട്ട് ചെയ്തത് അഖിലയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അഖില പറഞ്ഞു. പരാതിയുടെ പകർപ്പിന് വേണ്ടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷമാകും ഹാജരാകുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്ന് അഖില വ്യക്തമാക്കി.