
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്തത് പരാതിപ്പെട്ടു. 11 വയസ്സുകാരിയെ വീട്ടിൽ കയറി തലക്കടിച്ച പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും.
വർക്കല മുത്താന സ്വദേശിയായ ഗിരീഷിനെയാണ് (43) തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
2011 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടികളെ ഗിരീഷ് നിരന്തരം അശ്ലീല കമന്റുകള്‍ പറഞ്ഞ് ശല്യം ചെയ്തിരുന്നു. കുട്ടികളുടെ മാതാവ് നല്‍കിയ പരാതിയെത്തുടർന്ന് വർക്കല പോലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൻ്റെ വൈരാഗ്യത്തിലായിരുന്നു പ്രതിയുടെ ക്രൂരമായ ആക്രമണം. 11 വയസ്സുകാരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയും വിദഗ്ദ്ധ ചികിത്സയും നല്‍കിയതിനെത്തുടർന്നാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.
സ്വന്തം മകളുടെ പ്രായമുള്ള കുട്ടിയെ വീട്ടില്‍ക്കയറി ആക്രമിച്ച പ്രതി ഒരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രത്യേക കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.




