
കടയ്‌ക്കുള്ളില്‍ ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ചഞ്ചല്‍ ചന്ദ്ര ഭൗമിക് (23) ആണ്കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്‌ഡിയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം ഉണ്ടായത്.
അക്രമി പെട്രോളൊഴിച്ച് കടയ്‌ക്ക് തീകൊളുത്തിയശേഷം ഷട്ടർ പുറത്തുനിന്നടക്കുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
പിതാവിന്റെ മരണശേഷം ചഞ്ചലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രോഗിയായ അമ്മയെയും വികലാംഗനായ മൂത്ത സഹോദരനെയും ഇളയ സഹോദരനെയും പരിചരിച്ചിരുന്നത് അദ്ദേഹമായിരുന്നു. കഴിഞ്ഞ ആറ് വർഷമായി നർസിങ്ഡിയില്‍ പ്രവർത്തിക്കുന്ന പ്രാദേശിക ഗാരേജില്‍ ജോലിചെയ്യുകയായിരുന്നു ചഞ്ചല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് പ്രശ്‌നക്കാരനായിരുന്നില്ലെന്നും ശത്രുക്കളായി ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികളും ഗാരേജ് ഉടമയും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകത്തിന് പിന്നില്‍ മതവിദ്വേഷമാണെന്ന് കുടുംബം ആരോപിക്കുന്നു. ബംഗ്ലാദേശില്‍ ഇത്തരത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഡിസംബർ 31ന് ശരിയത്ത്പൂർ ജില്ലയില്‍ ഖോകോണ്‍ ദാസ് (50) എന്ന ബിസിനസുകാരനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മരുന്ന് കട ഉടമയായ ദാസ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ശരീരത്തില്‍ കുത്തിയും മർദിച്ചും പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദീപു ചന്ദ്രദാസ് എന്ന യുവാവിനെയും സമാനമായ രീതിയില്‍ കൊലപ്പെടുത്തി. അദ്ദേഹത്തെ നഗ്നനാക്കി മർദിച്ചു കൊന്ന ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം ഇന്ത്യയില്‍ വലിയ രാഷ്‌ട്രീയ പ്രതികരണങ്ങള്‍ക്ക് കാരണമായിരുന്നു.



