
കായംകുളം: പിതാവിനെ അഭിഭാഷകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ടല്ലൂർ തെക്ക് പീടികച്ചിറയില്‍ നടരാജനെ (62) യാണ് മകൻ നവജിത് നടരാജൻ (30) വെട്ടിക്കൊന്നത്. മാതാവ് സിന്ധുവിനെയും (49) ഇയാള്‍ ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലഹരി ഉപയോഗം മാതാപിതാക്കള്‍ ചോദ്യം ചെയ്തതും കുടുംബപ്രശ്നങ്ങളുമാണ് അരുംകൊലയ്ക്ക് കാരണം. സാമ്ബത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് ഇവരുടേതെന്നാണ് പുറത്തുവരുന്ന വിവരം. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കെയാണ് നവജിത്ത് പിതാവിനെ വെട്ടിക്കൊന്നത്.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വയോധിക ദമ്ബതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ആ സമയം ചോരപുരണ്ട വെട്ടുകത്തിയുമായി പ്രതി വീടിന് പുറത്തുനില്‍ക്കുന്നത് അയല്‍ക്കാർ കണ്ടു. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു നടരാജനും ഭാര്യയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരെത്തിയതോടെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയ പ്രതിയെ പൊലീസെത്തി അതിസാഹസികമായാണ് കീഴടക്കിയത്. കയർ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ജനങ്ങള്‍ അക്രമിക്കുമെന്ന് ഭയന്ന് പിൻവാതിലിലൂടെയാണ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്. പ്രതി മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് .



