
ബംഗളൂരു: വായ്പ നല്‍കിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ മൈസൂർ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടല്‍പേട്ടിന് സമീപം സ്വാമി (72) എന്നയാളാണ് കൊല്ലപ്പെട്ടത്.
മൈസൂരിലെ ചാമരാജ് നഗർ സ്വദേശിയായ സ്വാമിയെ കൊലപ്പെടുത്തിയത് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവർ ചേർന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അറസ്റ്റിലായ പരാശിവമൂർത്തി കൊല്ലപ്പെട്ട സ്വാമിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ കടം വീട്ടാനുള്ള ബാക്കി തുക ആവശ്യപ്പെട്ട് സ്വാമി സമ്മർദ്ദം ശക്തമാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബാക്കിയുള്ള പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ സ്വാമിയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ആളൊഴിഞ്ഞ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്വാമിയുടെ പക്കല്‍ ഉണ്ടായിരുന്ന 105 ഗ്രാമോളം സ്വർണ്ണം പ്രതികള്‍ തട്ടിയെടുത്ത് വീതം വയ്ക്കുകയും ചെയ്തു. ഈ സ്വർണ്ണം പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


