ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പ് കണ്ണൂർ പാപ്പിനിശ്ശേരിയിൽ വൻ ആയുധശേഖരം കണ്ടെടുത്തു; പാലത്തിന്റെ തൂണിനടിയിൽ ഒളിപ്പിച്ചുവെച്ചിരുന്നത് വടിവാളുകളും ഇരുമ്പു ദണ്ഡുകളും, വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പ്് പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപ്പാലത്തിനടിയിൽ നിന്നും ആറ് വടിവാളുകളും നാല് ഇരുമ്പ്് ദണ്ഡുകളും വളപട്ടണം പൊലീസ് കണ്ടെടുത്തു. ഹാജി റോഡ് കെ.എസ്. ടി.പി. മേൽപ്പാലത്തിനടിയിലെ അവസാന തൂണിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് ഇത്രയും ആയുധങ്ങൾ പിടികൂടിയത്. പിടിച്ചെടുത്ത വാളുകൾ ഫോറൻസിക് പരിശോധനക്കയച്ച് വിവരങ്ങൾ ശേഖരിക്കും. ആയുധങ്ങൾ സൂക്ഷിച്ചവരെ സി.സി. ടി.വി. ക്യാറകൾ വഴി നിരീക്ഷിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.

രാഷ്ട്രീയ സംഘടനകളോ തീവ്രവാദി സംഘടനകളോ കരുതലായി സൂക്ഷിച്ച ആയുധങ്ങളാണ് ഇതെന്ന് കരുതുന്നു. ഒരൊറ്റ വെട്ടിന് ജീവൻ നഷ്ടപ്പെടാനിടയാകും വിധം മൂർച്ചയുള്ളതും കാഠിന്യമേറിയതുമാണ് പിടിച്ചെടുത്ത വാളുകൾ. ഇവ പ്രയോഗിക്കാൻ പ്രത്യേക പരിശീലനം നേടുകയും വേണം. പരിശീലനം സിദ്ധിച്ചവർക്ക് നിഷ്പ്രയാസം എതിരാളികളെ അക്രമിക്കാനും കൊലപ്പെടുത്താനും കഴിയും. വാളുകൾക്ക് ബലമേറിയ പിടിയും രൂപ കല്പന ചെയ്തിട്ടുണ്ട്. ഏതോ അക്രമത്തിന് കോപ്പു കൂട്ടും വിധം അധികം പഴക്കമില്ലാത്തതാണ് വാളുകൾ എല്ലാം. രണ്ടര അടി നീളത്തിലാണ് എല്ലാം പണി തീർത്തത്. കൈനീട്ടി വാളുകൊണ്ട് വീശിയാൽ നാലര അടി ദൂരത്തിലുള്ള എതിരാളികളെ പോലും കൃത്യമായി വകവരുത്താൻ കഴിയും. ഇരുമ്ബു ദണ്ഡുകൾക്ക് രണ്ടടി നീളമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാലത്ത് കണ്ണൂർ ജില്ലയിൽ നിന്ന് പിടികൂടപ്പെടുന്ന ആയുധങ്ങളിൽ വാളുകളാണ് ഏറെയുള്ളത്. അക്രമിക്കപ്പെടുന്നവർ ഒരു വിധത്തിലും രക്ഷപ്പെടാൻ കഴിയാത്ത വിധമാണ് വാളുകളുടെ നിർമ്മാണം. പിടിച്ചെടുത്ത വാളുകൾ ശരീരത്തിന്റെ ഏത് ഭാഗത്ത് പ്രയോഗിക്കപ്പെട്ടാലും ആ ഭാഗം അറ്റ് വീഴുന്ന അവസ്ഥയുണ്ടാകും. ശരീരത്തിൽ കുത്തി കയറ്റാൻ പാകത്തിലുള്ളവയും പിടിച്ചെടുത്ത വാളുകളിലുണ്ട്. പതിവു പോലെ പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നില്ല. വാളിന്റെ ഉറവിടം അന്വേഷിക്കാൻ തയ്യാറെടുത്തിരിക്കയാണ് വളപട്ടണം പൊലീസ്. ആയുധ ശേഖരം പിടിച്ചെടുക്കാൻ വളപട്ടണം ഇൻസ്‌പെക്ടർ എം. കൃഷ്ണൻ, എ.എസ്. ഐ. കുഞ്ഞിരാമൻ, സി.പി.ഒ. മാരായ വിനോദ് അശോകൻ, ടി.കെ. ഗിരീഷ്, എന്നിവരാണ് അന്വേഷണം നടത്തിയത്.