ഐസിസി ടി20 റാങ്കിംഗ്: ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് സഞ്ജു സാംസണ്‍; അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Spread the love

ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേകിനെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. ഏഷ്യാ കപ്പില്‍ ഏഴ് മത്സരങ്ങളില്‍ 314 റണ്‍സാണ് അഭിഷേക് അടിച്ചെടുച്ചത്. 200 സ്‌ട്രൈക്ക് റേറ്റും 44.86 ശരാശരിയും ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് ഉണ്ടായിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനും താരവും അഭിഷേക് തന്നെയായിരുന്നു. ഫൈനലില്‍ താരം നിരാശപ്പെടുത്തിയെങ്കിലും മുന്‍ മത്സരങ്ങളിലെല്ലാം അദ്ദേഹം ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.

ഇന്ത്യയുടെ മധ്യനിര താരം തിലക് വര്‍മ മൂന്നാം സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്. ഏഷ്യ കപ്പില്‍ ആറ് ഇന്നിംഗ്‌സുകള്‍ കളിച്ച താരം 261 റണ്‍സാണ് അടിച്ചെടുത്തത്. 43.50 ശരാശരിയും 131.48 സ്‌ട്രൈക്ക് റേറ്റുമാണ് തിലകിനുള്ളത്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. രണ്ട് സ്ഥാനം നഷ്ടപ്പെട്ട സൂര്യ എട്ടാം സ്ഥാനത്തേക്കിറങ്ങി. മലയാളി താരം സഞ്ജു സാംസണും നേട്ടമുണ്ടാക്കി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. 31-ാം സ്ഥാനത്താണ് ഗില്‍.

ഏഷ്യാ കപ്പില്‍ ഏഴ് മത്സരങ്ങളില്‍ നാല് ഇന്നിംഗ്‌സുകള്‍ മാത്രമാണ് സഞ്ജു കളിച്ചത്. 33.00 ശരാശരിയില്‍ 132 റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മധ്യനിരയിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കളിച്ചിരുന്നത്. 124.53 സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്ത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രീലങ്കയുടെ പതും നിസ്സങ്ക അഞ്ചാം സ്ഥാനത്തേക്ക് കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും വരുണ്‍ തന്നെ. ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരനായ കുല്‍ദീപ് യാദവ് ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാമെത്തി. അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പാകിസ്ഥാന്റെ സെയിം അയൂബാണ് പുതിയ അവകാശി.