
തിരുന്നന്തപുരം: സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍. റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നിയമനം എന്നുള്ളത് നടപ്പാക്കാനാകാത്ത കാര്യമാണെന്ന് പി.കെ.ശ്രീമതി പറഞ്ഞു. റാങ്ക് പട്ടികയില്‍ കുറെ പേര്‍ ഉണ്ടാകും. അതില്‍ എല്ലാവര്‍ക്കും നിയമനം ലഭിക്കില്ല. കൂടുതല്‍ വനിതാ പൊലീസുകാര്‍ക്ക് നിയമനം നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം.
അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടത്. ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ കാണിക്കുന്നത് വാശിയല്ല ദുര്‍വാശിയാണെന്നും ശ്രീമതി പറഞ്ഞു.സമരത്തിനെതിരെ സിപിഐഎം നേതാവ് ഇ.പി. ജയരാജനും രംഗത്തെത്തി. സിപിഒ റാങ്ക് ലിസ്റ്റുകാര്‍ 18 ദിവസം വന്ന് സമരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാന്‍ കഴിയുമോ എന്നാണ് ഇ.പി. ചോദിച്ചത്. സമരം ചെയ്യുന്നവര്‍ എല്ലാ കാര്യവും ആലോചിക്കേണ്ടതാണ്. 18 ദിവസം എന്തിന് സമരം നടത്തിയെന്ന് അവര്‍ തന്നെ ആലോചിക്കണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
സമരം നടത്തരുതെന്ന് അവരോട് ഉപദേശിക്കുകയാണ് വേണ്ടത്. ആശാ വര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണ്. അവരെ തെറ്റിധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. അവരാണ് മറുപടി പറയേണ്ടതെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന വനിതാ സിപിഒ ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു.. 967 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നിന്ന് സമരത്തിന് പങ്കെടുക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പെടെ 45 പേര്‍ക്ക് അഡ് വൈസ് മെമോ ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാന ദിവസത്തിലും പ്രതീക്ഷ കൈവിടാതെ സമരം നടത്തി ഉദ്യോഗാര്‍ഥികള്‍.കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന് ആശ്വാസമായി അഡൈ്വസ് മെമ്മോ എത്തുന്നത്. വെള്ള പുതച്ച്
കിടന്നും, ദേഹത്ത് റീത്ത് വെച്ചുമായിരുന്നു ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. വിഷുദിനത്തില്‍ കറുത്ത വസ്ത്രം ധരിച്ചും രക്തത്തില്‍ എഴുതിയ പ്ലക്കാര്‍ഡും കൈയ്യിലേന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും, കല്ലുപ്പില്‍ മുട്ടുകുത്തി നിന്നും, ഒറ്റക്കാലില്‍ മുട്ടുകുത്തി നിന്നുമെല്ലാം റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
967 പേര്‍ ഉള്‍പ്പെട്ടിരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലടക്കം 30 ശതമാനത്തില്‍ താഴെ മാത്രം ഉദ്യോഗാര്‍ഥികള്‍ക്കായിരുന്നു നിയമനം ലഭിച്ചിട്ടുള്ളത്. അതായത് 967 പേരില്‍ നിയമന ശുപാര്‍ശ ലഭിച്ചത് 259 പേര്‍ക്ക് മാത്രം. ഇതില്‍ അറുപതും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആരോപണം. റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.