
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ഉദ്ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ നിർവ്വഹിച്ചത്.
പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി മുതല്‍ പ്രമുഖ നേതാക്കളുള്‍പ്പടെ നിരവധി പേർ പരിപാടിയില്‍ പങ്കെടുക്കുകയൂം ചെയ്തു.
ഇതോടെ നിരവധി പേർ കോഴിക്കോട് ഡിസിസി ഓഫീസിന്റെ നാട മുറിക്കല്‍ ചടങ്ങും എ കെ ജി സെന്ററിന്റെ നാട മുറിക്കല്‍ ചടങ്ങും താരതമ്യം ചെയ്ത് രംഗത്തെത്തി. നാട മുറിക്കുമ്ബോള്‍ മുൻ നിരയില്‍ കെ സി വേണുഗോപാലിനൊപ്പം നില്ക്കാൻ മുതിർന്ന നേതാക്കള്‍ തന്നെ നടത്തിയ ഉന്തും തള്ളുമായിരുന്നു ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ‘ഹൈലൈറ്റ്’.
പാർട്ടിയില്‍ തന്നെ ഇത് വലിയ പ്രശ്നമായി എന്നു മാത്രമല്ല ,പുറത്ത് വൻ തോതില്‍ പരിഹസിക്കപ്പെടുകയും ചെയ്തു. പാർട്ടി മുഖപത്രത്തിന് ഇതിനെതിരായി എഴുതേണ്ടിയും വന്നു.
എന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന്റെ നാട മുറിക്കല്‍ ചടങ്ങ് വേറൊരു തലത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്. കോണ്‍ഗ്രസ്സിനെ പോലെ നാട മുറിക്കുമ്പോള്‍ ഉന്തും തള്ളുമൊന്നും അവിടെ ഇല്ല. സിപിഎം പോലൊരു പാർട്ടിയില്‍ അതിനു സാധ്യതയും കുറവാണ്. നേതാക്കള്‍ എല്ലാവരും പിണറായി വിജയൻ നാട മുറിക്കുമ്പോള്‍ പുഞ്ചിരി തൂകി ചുറ്റും നില്ക്കുന്ന കാഴ്ചയാണ് ചിത്രത്തില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷെ സിപിഎമ്മിന്റെ സംഘടനാ രീതിയനുസരിച്ച് പാർട്ടിയുടെ ഏറ്റവും ഉന്നതമായ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇക്കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി, നേതാക്കളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമായി പിണറായിയുടെയും മറ്റു സംസ്ഥാന നേതാക്കളുടെയും പുറകില്‍ നില്ക്കുന്ന കാഴ്ചയാണ് കണ്ടത്.
പിണറായിയുടെ മുന്നില്‍ എം എ ബേബി ആരുമല്ലെന്ന പ്രതീതി തോന്നിപ്പിക്കുന്ന ചിത്രമെന്നാണ് പലരും ഇതിനെ വിലയിരുത്തിയത്.
സംസ്ഥാന പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ആണോ പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന നേതാവാണോ വലുത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജനറല്‍ സെക്രട്ടറി പദവിക്ക് മങ്ങല്‍ വരാതിരിക്കാനെങ്കിലും ബേബിക്ക് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാമായിരുന്നു എന്ന അഭിപ്രായമുയർത്തിയവരും നിരവധി.
ഇത്തരമൊരു പരിപാടിയില്‍ ‘ഉന്തും തള്ളുമുണ്ടാക്കി’ ഫോട്ടോയില്‍ ഉള്‍പ്പെടാൻ മത്സരിക്കുന്നത് പോലെ തന്നെ മോശമാണ് സിപിഎം പോലൊരു കേഡർ പാർട്ടിയുടെ ജനറല്‍ സെക്രട്ടറി മുന്നില്‍ നില്‍ക്കേണ്ട സന്ദർഭത്തില്‍ പിന്നിലേക്ക് മാറ്റപ്പെടുന്നതും എന്ന വിമർശനവും ഉയരുന്നുണ്ട്.