
കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേർന്ന വാർത്ത മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അഞ്ചലിലെ സിപിഐഎം പ്രവർത്തകർ.
പച്ച ലഡുവും പായസവും വിതരണം ചെയ്ത പ്രവർത്തകർ, “പാർട്ടിയെ വഞ്ചിച്ചയാള്‍ പോയതോടെ പാർട്ടി രക്ഷപ്പെട്ടു” എന്ന് പ്രഖ്യാപിച്ചാണ് ആഘോഷം നടത്തിയത്.
ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാ പദവികളും സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം സുജ ചന്ദ്രബാബു കാണിച്ചത് വഞ്ചനയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യമിട്ടാണ് ഈ കൂടുമാറ്റമെന്നും ജനങ്ങള്‍ക്കിടയില്‍ ഇവർക്കെതിരെ വലിയ പ്രതിഷേധമുണ്ടെന്നും ആഘോഷത്തില്‍ പങ്കെടുത്തവർ പറഞ്ഞു.
മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജ ചന്ദ്രബാബു, മുപ്പത് വർഷത്തെ സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. സിപിഐഎമ്മിനുള്ളില്‍ പുറത്തുപറയുന്നതുപോലെയുള്ള മതനിരപേക്ഷതയില്ലെന്നും പാർട്ടിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താൻ മാറുന്നതെന്നുമാണ് സുജയുടെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം ജില്ലയില്‍ നിന്നും ഒരാഴ്ചക്കിടെ സിപിഐഎം വിടുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് സുജ ചന്ദ്രബാബു. കഴിഞ്ഞയാഴ്ച മുൻ കൊട്ടാരക്കര എംഎല്‍എ ഐഷ പോറ്റി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.



