
സ്വന്തം ലേഖകൻ
കോട്ടയം: സിപിഎം നേതാവിന്റെ മകനെതിരെയുള്ള വിവാഹ തട്ടിപ്പ് പരാതിയിൽ ഗുരുതര ആരോപണവുമായി യുവതി. കോട്ടയം മീനടം ലോക്കൽ കമ്മറ്റി അംഗമായ മേരി രവീന്ദ്രന്റെ മകൻ സുമേഷ് രവീന്ദ്രനെതിരെയാണ് യുവതി രംഗത്തെത്തിയത്. മീനടം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
2020 ഡിസംബർ 27 ന് മീനടം ട്രിനിറ്റി സെന്ററിൽ വെച്ചായിരുന്നു യുവതിയുടേയും സുമേഷിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സുമേഷ് യുവതിയുമായി അകലം പാലിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുമേഷ് വടവാതൂരിൽ മറ്റൊരു പെൺകുട്ടിയോടൊപ്പം കഴിയുകയാണെന്ന് യുവതി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ വിവാഹത്തട്ടിപ്പിൽ പാർട്ടി ഇടപെടൽ ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. തുടർന്ന് പാർട്ടി നേതാക്കൾ എത്തി പ്രാദേശികമായി ഇരു വിഭാഗങ്ങളേയും വിളിച്ച് ചർച്ച നടത്തി. പെൺകുട്ടിയിൽ നിന്നും വാങ്ങിയെടുത്ത സ്വർണാഭരണം അടക്കം മടക്കി നൽകാമെന്ന് സുമേഷും അമ്മ മേരിയും സമ്മതിച്ചു.
എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവാഹ തട്ടിപ്പ് ബോധ്യപ്പെട്ടതോടെ മണർകാട് പോലീസിനും പിന്നീട് പാമ്പാടി പോലീസിനും യുവതിയും കുടുംബവും പരാതി നൽകി. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആദ്യം പോലീസ് തയ്യാറായില്ല.
പിന്നീട് കോടതിയെ സമീപിച്ചാണ് കേസ് അന്വേഷണത്തിനുള്ള അനുമതി കുടുംബം നേടിയെടുത്തത്. ഏപ്രിൽ മാസത്തിൽ സുമേഷിനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും പോലീസ് പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല.എല്ലാ ദിവസവും ഫേസ്ബുക്കിൽ രാഷ്‌ട്രീയ പോസ്റ്റുകൾ പങ്കുവെയ്‌ക്കുന്ന സുമേഷിനെ കണ്ടെത്താൻ കഴിയിയില്ലെന്ന് പോലീസ് പറയുന്നത് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നാണ് യുവതിയും കുടുംബവും ആരോപിക്കുന്നത്.




