25 വര്‍ഷം മുൻപ്‌ മരിച്ച ആളുടെപേരില്‍ ലക്ഷങ്ങള്‍ വായ്പ; സിപിഎം ഏരിയാ സമ്മേളനത്തിൽ വിമർശനം; ആഭ്യന്തരവകുപ്പ് പരാജയം

Spread the love

തിരുവനന്തപുരം: നേമം സഹകരണ ബാങ്കില്‍ മരിച്ചവരുടെ പേരില്‍ വ്യാപകമായി വായ്പകളെടുത്ത് തട്ടിപ്പ് നടത്തിയതായി സി.പി.എം.

നേമം ഏരിയാ സമ്മേളനത്തില്‍ ആരോപണം. 25 വർഷം മുൻപ് മരിച്ച ആളിന്റെ പേരില്‍ 2.5 ലക്ഷം രൂപ വായ്പയെടുത്തു. പത്ത് വർഷം മുൻപ് മരിച്ചയാളിന്റെ പേരിലും 15 വർഷം മുൻപ് മരിച്ചയാളിന്റെ പേരിലും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നു നേമം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പങ്കെടുത്ത പ്രതിനിധി ചൂണ്ടിക്കാട്ടി.

ഇത് ചെയ്തവരെ പവിത്രവത്കരിക്കാനും മഹത്വവത്കരിക്കാനുമാണ് ശ്രമം. ഈ തട്ടിപ്പുകാർക്കെതിരേ എന്ത് നടപടിയാണ് എടുത്തതെന്നും പ്രതിനിധികള്‍ ചോദിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് അണിയറയില്‍ പ്രവർത്തിച്ചവർ ഇനിയും പാർട്ടിയിലുണ്ട്. ഇവർക്കെതിരേയും മാതൃകാപരമായും നിയമപരമായും നടപടിയെടുക്കണം. നേമം സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിക്ഷേപകർക്ക് നഷ്ടമായ പണം തിരികെ ലഭിക്കാൻ സർക്കാർ മുൻകൈയെടുക്കണം. പ്രതിസന്ധിയിലായ ബാങ്കിനെ കരകയറ്റാൻ ശ്രമിച്ച നേതാക്കളായ പ്രതാപചന്ദ്രനേയും പ്രസാദിനേയും പ്രതിസ്ഥാനത്ത് നിർത്താൻ ചിലർ ആസൂത്രിതമായ ശ്രമം നടത്തിയതായും നേമത്ത് നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

നേമത്തെ പാർട്ടിയുടെ നേതൃത്വത്തിനെതിരേയും വിമർശനം ഉയർന്നു. നേമം ഏരിയയിലെ സംഘടനാ സംവിധാനം ദുർബലമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. പാർട്ടി അന്വേഷണക്കമ്മിഷനുകള്‍ നോക്കുകുത്തിയാവുകയാണെന്നും പരാതിയുണ്ടായി. കമ്മിഷനുകള്‍ വെയ്ക്കുകയല്ലാതെ റിപ്പോർട്ടുകള്‍ പാർട്ടി പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആകെ അവതാളത്തിലാണെന്നും പോലീസ് ഭരണത്തില്‍ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും കുറ്റപ്പെടുത്തലുണ്ടായി.

മംഗലപുരം ഏരിയാ സമ്മേളനത്തില്‍ കൈയാങ്കളി

തിരുവനന്തപുരം: സി.പി.എം. മംഗലപുരം ഏരിയാ സെക്രട്ടറി സമ്മേളനപ്രതിനിധിയെ മാറ്റാൻ ശ്രമിച്ചതിനെച്ചൊല്ലി ഏരിയാ സമ്മേളനത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. മംഗലപുരം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പകരം പ്രതിനിധിയായി ബൈജു ഇടവിളാകത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബൈജു ലൈല്‍ഭാഗ് എന്നയാളെ കൊണ്ടുവന്നു. ഇദ്ദേഹത്തെ ഉള്‍പ്പെടുത്താൻ പറ്റില്ലെന്നു പറഞ്ഞ് ഏരിയാ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. ഒടുവില്‍ ജില്ലാ സെക്രട്ടറി വി.ജോയി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു എന്നിവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

സാധാരണ പാർട്ടിക്കാർക്ക് സമീപിക്കാൻ കഴിയാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്നും സമൂഹത്തിലെ ഉന്നതൻമാരും മുതലാളിമാരുമായി മാത്രമാണ് ചങ്ങാത്തമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാർട്ടി ഓഫീസ് നിർമാണത്തിന്റെ കണക്കുകള്‍ ഏരിയാ സെക്രട്ടറി കാണിച്ചിട്ടില്ല. ഗുരുതരമായ സാമ്ബത്തിക ക്രമക്കേട് ഓഫീസ് കെട്ടിടനിർമാണത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

പി.പി.ദിവ്യക്കെതിരായ പാർട്ടി നടപടി തെറ്റ്

എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരേയുണ്ടായ പാർട്ടി നടപടി അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതായിരുന്നുവെന്ന് സി.പി.എം. മംഗലപുരം ഏരിയാ സമ്മേളനത്തില്‍ വിമർശനം.

ദിവ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയില്ല. അതിന് മുൻപേ പാർട്ടി നടപടിയെടുത്തത് ശരിയല്ല. അഴിമതിക്കെതിരേ ശബ്ദമുയർത്തിയ മഹിളാ നേതാവിനെ കൊലപാതകിയെന്നു മുദ്രകുത്തി പൊതുസമൂഹത്തിനു മുന്നില്‍ നിർത്തുന്നതിന് തുല്യമായി പാർട്ടി നടപടിയെന്നും പ്രതിനിധികള്‍ വിമർശിച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ഒരുമിച്ച്‌ സ്ഥലംമാറ്റേണ്ടിവന്നത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.