
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സി.പി.എമ്മിൽ പീഡനകേസിൽപെട്ട് കാലിടറുന്ന മൂന്നാമനാണ് പി.കെ. ശശി. പാർട്ടിയിലെ കരുത്തരായ നേതാക്കൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലുമാണ് ഇതിനുമുമ്പ് പീഡനപരാതികളിൽപ്പെട്ടു നടപടി നേരിട്ടത്. എന്നാൽ ഇവർക്കെതിരേ പാതികൾ ഉയർന്നപ്പോൾ ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കാനാണ് സി.പി.എം. തീരുമാനിച്ചത്. ശശി സിറ്റിങ് എം.എൽ.എ കൂടിയായതുകൊണ്ടാണ് ഇളവ് ലഭിച്ചത്.
ലൈംഗിക പീഡന പരാതിയുടെ പേരിൽ പി.കെ. ശശിയെ സി.പി.എം. ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിനു പ്രശ്നമില്ല, അതേസമയം നിയമസഭാസമ്മേളനത്തിൽ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനു മാറ്റമുണ്ടാകാം. അതോടൊപ്പം ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും നിയമസഭാകക്ഷിയോഗത്തിലും പങ്കെടുക്കാനാവില്ല. ഇന്ന് നിയമസഭ ആരംഭിക്കുന്നതിന് മുന്നോടിയായി ശശിക്കെതിരെ നടപടി സ്വീകരിച്ചത് ഭരണപക്ഷത്തിന് ഏറെ ആശ്വാസം നൽകിയിട്ടുണ്ട്. പാർട്ടിതല നടപടി സ്വീകരിച്ചുവെങ്കിലും നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാനുളള ശ്രമം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന്റെ സൂചനയായി ശശിക്കെതിരായ പരാതിയിൽ അന്വേഷണം പോലീസ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പോലീസിൽ പരാതിപ്പെടേണ്ടത് പാർട്ടിയല്ല പരാതിക്കാരിയാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിക്ക് മുന്നിലെത്തിയ പരാതിയിൽ മാതൃകാപരമായ നടപടി തന്നെ സ്വീകരിച്ചുവെന്നതാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഈ നടപടിയിൽ പരാതിക്കാരി തൃപ്തി പ്രകടിപ്പിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ സി.പി.എമ്മിന് വിഷയം ഇവിടെക്കൊണ്ട് അവസാനിപ്പിക്കാം.
ശശിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള കടുത്ത നടപടിയിലേക്ക് പോയതിലൂടെ പരാതിയുടെ പേരിൽ ഉണ്ടായ കോലാഹലങ്ങൾ ഒരുപരിധിവരെ ഇല്ലാതാക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിലുൾപ്പെടെ സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന സി.പി.എമ്മിന് മുഖം രക്ഷിക്കാനും നടപടിലിലൂടെ സാധിച്ചിട്ടുണ്ട്. ശശിയെ കീഴ്കമ്മിറ്റികളിലേക്ക് തരംതാഴ്ത്തുന്നതായിരിക്കും നടപടിയെന്നായിരുന്നു പുറത്തുവന്നിരുന്ന സൂചനകൾ. എന്നാൽ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുതന്നെ സസ്പെൻഡ് ചെയ്ത് പരുക്ക് കുറയ്ക്കാൻ സി.പി.എമ്മിന് ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശി നടപടിയോടെ പാർട്ടി അംഗമല്ലാതായി തീരും. നടപടി പൂർത്തിയാക്കി തിരികെവരുന്ന അദ്ദേഹം പാർട്ടിയുടെ പ്രാഥമികാംഗം മാത്രമായിരിക്കും. അവിടെനിന്ന് പിന്നെ ഏത് കമ്മിറ്റിയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ജില്ലാ കമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയുമാണ്.