
ഡല്‍ഹി: ഇന്ത്യയുടെ ചരിത്ര സാംസ്‌കാരിക സൂചകങ്ങളെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക് വിട്ടുകൊടുക്കാൻ അനുവദിക്കരുത്, ദേശീയ ഗീതത്തിന് മുൻഗണന നല്‍കുന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
ഉത്തരവ് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 51(എ) വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ഗീതവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ പ്രസ്താവന വിശദമായ ചർച്ചയ്ക്കുശേഷം ഭരണഘടനാ നിർമാണസഭ അംഗീകരിച്ചിരുന്നു. അതുപ്രകാരം ദേശീയ ഗീതത്തിന്റെ രണ്ട് ഖണ്ഡികകള്‍ മാത്രമാണ് ആലപിക്കേണ്ടത്. നാല് ഖണ്ഡികകള്‍ ഇന്ത്യയുടെ മതനിരപേക്ഷ ഘടനയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നായിരുന്നു ഭരണഘടനാ നിർമാണസഭയുടെ നിലപാട്. എന്നാല്‍ ശേഷിക്കുന്ന നാല് ഖണ്ഡികകള്‍കൂടി പാടാനാണ് സർക്കാർ ഇപ്പോഴത്തെ ഉത്തരവിലൂടെ നിർദേശിച്ചിരിക്കുന്നത്. ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും മുൻനിർത്തി അനാവശ്യവിവാദം സൃഷ്ടിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം എന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


