പതിനേഴ് കേസുകളിലും ജാമ്യം; മാവോയിസ്റ്റ് നേതാവ് ഷൈന ജയിൽ മോചിതയായി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പതിനേഴ് കേസുകളിലും ജാമ്യം ലഭിച്ച സി.പി.എം മാവോയിസ്റ്റ് ലെനിനിസ്റ്റ് നേതാവ് ഷൈന നീണ്ട മൂന്നു വർഷത്തെ വിചാരണത്തടവിന് ശേഷം ജയിൽ മോചിതയായി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഷൈന. ഷൈനയുടെ ഭർത്താവ് രൂപേഷ് ഇപ്പോഴും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. മാവോയിസ്റ്റ് അനുഭാവികളും മനുഷ്യാവകാശ പ്രവർത്തകരും മുദ്രാവാക്യം വിളികളോടെയാണ് ഷൈനയെ സ്വീകരിച്ചത്. അതേസമയം, ജയിലിനുള്ളിൽ കനത്ത മാനസിക പീഡനത്തിന് ഇരയായതായി ഷൈന ആരോപിച്ചു. നിയമപോരാട്ടവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും അവർ വ്യക്തമാക്കി. മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് തനിക്കെതിരെ കേസുകൾ എടുത്തിരിക്കുന്നത്. യു.എ.പി.എ ചുമത്തപ്പെട്ട 17 കേസുകളിലും തെളിവുകളില്ല. ഇവയെല്ലാം കള്ളക്കേസുകളാണ്. പിന്തുണ നൽകിയ എല്ലാവർക്കും ഷൈന നന്ദി അറിയിച്ചു.