
സ്വന്തം ലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി വിടണമെന്ന് സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യമുയർന്നു. ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിനൊപ്പം നിൽക്കാമെങ്കിൽ കേരളത്തിൽ എന്തുകൊണ്ടു സാധിക്കുന്നില്ലെന്നു ചോദ്യം വന്നു. കോൺഗ്രസിനൊപ്പം നിലകൊണ്ടത് പാർട്ടിയുടെ സുവർണ കാലമായിരുന്നെന്നും അഭിപ്രായമുണ്ടായി.
‘വിഗ്രഹം ഉടച്ചുവാർത്ത് തല മാറ്റിവയ്ക്കുക തന്നെ വേണം’ എന്നാണ് സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നത്. നേതൃമാറ്റത്തിനു സിപിഎം തയാറല്ലെങ്കിൽ സിപിഐ മന്ത്രിമാരെ മന്ത്രിസഭയിൽനിന്നു പിൻവലിക്കണമെന്നും നിർദേശമുയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് മുഖ്യ പരാജയ കാരണമെന്ന് കോട്ടയത്തെ ജില്ലാ കൗൺസിൽ യോഗത്തിലും അതിരൂക്ഷ വിമർശനമുയർന്നു. മൂന്നിടത്തും സിപിഐ മന്ത്രിമാരും നിശിതമായി വിമർശിക്കപ്പെട്ടു. ഇവർ ഒന്നുകിൽ മന്ത്രിസഭയിൽനിന്നോ അല്ലെങ്കിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽനിന്നോ മാറണം. പ്രശ്നങ്ങളിൽ സിപിഐ നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ല. പാർട്ടിക്കു ലഭിച്ച രാജ്യസഭാ സീറ്റ് കെ.പ്രകാശ് ബാബുവിനാണ് നൽകേണ്ടിയിരുന്നതെന്നു കൊല്ലത്തും ആനി രാജയ്ക്കാണു നൽകേണ്ടിയിരുന്നതെന്ന് ഇടുക്കിയിലും അഭിപ്രായമുയർന്നു.
കൊല്ലത്ത് ഉയർന്ന ചോദ്യങ്ങളിങ്ങനെ: ‘അമേരിക്കൻ പ്രസിഡന്റിനു പോലുമില്ലാത്ത സുരക്ഷ മുഖ്യമന്ത്രിക്കെന്തിനാണ്? കറുത്ത കാർ തന്നെ വേണമെന്ന നിർബന്ധമെന്തിന്? മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപയുടെ സ്റ്റേജ് എന്തിനാണ്?’ എൽഡിഎഫ് കൺവീനറായി ഇ.പി.ജയരാജൻ തുടരുന്നതിൽ അർഥമില്ലെന്നും പൗരത്വ സമരം വിപരീതഫലമേ ഉണ്ടാക്കിയുള്ളൂവെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രി മൈക്ക് തട്ടിത്തെറിപ്പിക്കുന്ന കാഴ്ചയും പ്രധാനമന്ത്രി കൊച്ചുകുട്ടിക്കു മൈക്ക് വച്ചു നൽകുന്നതും കാണുന്നത് ഒരേ ജനം തന്നെയെന്ന് ഓർക്കണമെന്നായിരുന്നു ഇടുക്കിയിലെ വിമർശനം. കേരള കോൺഗ്രസ് എമ്മിന്റെ വരവ് ഒരു ഗുണവും ചെയ്തില്ലെങ്കിലും സിപിഎം അവർക്ക് അമിതപ്രാധാന്യം നൽകുന്നുവെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയ പ്രയോഗങ്ങൾ പദവിക്കു ചേരാത്തതായിരുന്നെന്ന വിമർശനം കോട്ടയത്തുയർന്നു.