
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വർഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ വർഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്ക് കൊണ്ടു വരുന്നു. മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മൊബൈൽ സർജറി യൂണിറ്റുകൾ, വെറ്ററിനറി ആംബുലൻസുകൾ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ലഭ്യമാക്കുന്നു. 1962 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനവും വാഹനവും മരുന്നും ക്ഷീരകർഷകർക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ക്ഷീരകർഷക വിജയഗാഥ, ക്ഷീരമേഖലയിലെ നൂതന പദ്ധതികൾ, ക്ഷീരമേഖലയിലെ വായ്പാ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ ചെയർമാൻ കെ എസ് മണി, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി പി മുരളി, കെ.എൽ.ഡി. ബോർഡ് ചെയർമാൻ ഡോ. ആർ രാജീവ് എന്നിവർ പങ്കെടുത്തു. ക്ഷീരവികസന വകുപ്പിന്റെ വർത്തമാനപത്രിക ക്ഷീരപഥം ചടങ്ങിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group