
വരുന്നത് ശൈത്യകാലം, കോവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യത ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം : മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ
ന്യൂഡൽഹി:രാജ്യത്തെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി തുടങ്ങിയെങ്കിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നുണ്ട്. എന്നാൽ ശൈത്യകാലമാണ് വരാനിരിക്കുന്നത്.
ശൈത്യകാലത്ത് കോവിഡ് വ്യാപന സാധ്യതയും വളരെ കൂടുതലാണ്. തണുപ്പ് കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള, ആന്ധ്രപ്രദേശ്, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു.
ശൈത്യകാലവും ഉത്സവ സീസണും പരിഗണിച്ച് കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ശൈത്യകാലവും നീണ്ട ഉത്സവകാലവും വൈറസ് രോഗത്തിനെതിരെ ഇതുവരെ ഉണ്ടാക്കിയ കൂട്ടായ നേട്ടങ്ങൾക്ക് ഭീഷണിയാകാൻ സാധ്യതയുള്ളതായും കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
തണുപ്പു നിറഞ്ഞ കാലാവസ്ഥയും, താപനിലയിലെ താഴ്ചയും മൂലം വൈറസിന്റെ വ്യാപനം പതിന്മടങ്ങ് വർധിച്ചേക്കും. തണുത്ത കാലാവസ്ഥയുള്ള രാജ്യങ്ങളിൽ താപനില കുറയുന്നതിനനുസരിച്ച് വൈറസ് വ്യാപന നിരക്ക് ഗണ്യമായി വർദ്ധിക്കുന്നു എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.