കോവിഡ് വ്യാപനം അതിരൂക്ഷം; ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കി സിപിഎം

കോവിഡ് വ്യാപനം അതിരൂക്ഷം; ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കി സിപിഎം

സ്വന്തം ലേഖിക

കാസര്‍കോട്: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി.

തൃശ്ശൂര്‍ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനങ്ങള്‍ നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കാസര്‍ഗോഡ് ജില്ലയില്‍ കളക്ടര്‍ പൊതുയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് കളക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുയോഗങ്ങള്‍ വിലക്കി.

കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടര്‍ തന്റെ തീരുമാനം പിന്‍വലിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറിയും കേസില്‍ എതിര്‍കക്ഷിയാണ്.

ഇന്നലെ കോവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു കളക്ടറുടെ നടപടി. എന്നാല്‍ അധികം വൈകാതെ തന്നെ കളക്ടര്‍ തീരുമാനം പിന്‍വലിച്ചു.

ഇതോടെ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണ് കളക്ടര്‍ തീരുമാനം പിന്‍വലിക്കാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ വിശദീകരണം.

നേരത്തെയുണ്ടായിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും എന്നാല്‍ ഇന്നലെ വന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.