കൊച്ചി: ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിപ്പിക്കുന്നത് ജെഎന്‍. 1 വകഭേദത്തിന്റെ പിന്തലമുറക്കാര്.
വാക്സിനെടുത്തവരിലും മുൻപ് കോവിഡ് വന്നവരിലും രോഗം വീണ്ടും പടര്‍ത്താന്‍ കരുത്തുള്ള വൈറസ് വകഭേദമാണിത്.
കോവിഡിന്റെ വകഭേദങ്ങളിലൊന്നായ ഒമിക്രോണിന്റെ ഉപശാഖയായ ജെഎന്‍. 1-ന് രോഗം പകര്‍ത്താനുള്ള കഴിവ് കൂടുതലുള്ളത് വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കോവിഡ് ഏറെക്കുറെ കെട്ടടങ്ങിയെന്നു കരുതിയ വേളയിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് രോഗവ്യാപനം ശക്തിയാര്‍ജിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വ്യാപനം ഏറിയ പങ്കും സിങ്കപ്പുര്‍, ഹോങ്കോങ്, ചൈന, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലാണ്.
നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് മേയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നതും ആശങ്കയേറ്റുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെഎന്‍. 1ന്റെ ഉപശാഖകളായ എല്‍എഫ്. 7, എന്‍ബി 1.8 എന്നിവയാണ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. കോവിഡ് ശമിച്ചതായി കരുതിയ കാലത്തിനുശേഷമുണ്ടായ ഏറ്റവും കരുത്തുള്ള ഒരു വകദേഭമായിട്ടാണ് ജെഎന്‍ 1നെ കണക്കാക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, പേശീവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ മറികടന്ന് ഉള്ളില്‍ പ്രവേശിക്കാനും മറ്റുള്ളവരിലേക്കു രോഗം വേഗത്തില്‍ വ്യാപിപ്പിക്കാനും കരുത്തുള്ളവയാണ് പുതിയ ജെ.എന്‍. 1 ഉപശാഖകള്‍ എന്ന് കോവിഡ് രോഗ വിദഗ്ധനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാഷണല്‍ കോവിഡ് ടാസ്ക് ഫോഴ്സ് സഹ കണ്‍വീനറുമായ ഡോ. രാജീവ് ജയദേവന് ചൂണ്ടിക്കാട്ടുന്നു.
മുൻപ് കോവിഡ് ബാധിച്ചവരിലും വാക്സിനെടുത്തവരിലും രോഗം പടര്‍ത്താന്‍ ഇതിനു ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറു മുതല്‍ ഒന്‍പത് മാസം വരെയുള്ള ഇടവേളകളിലാണ് ഓരോരോ പ്രദേശങ്ങളില്‍ പൊതുവെ കോവിഡ് സജീവമാകുന്നത്. ആര്‍ജിത പ്രതിരോധശേഷിയുടെ സ്വാഭാവികമായ വേലിയിറക്കം, രാജ്യാന്തരയാത്രകള്‍, ജനങ്ങള്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ ഇതൊക്കെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.
ഒരിടവേളയ്ക്കുശേഷം ഇന്ത്യയിലും കോവിഡ് ക്രമേണ കൂടിവരുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മേയ് 19 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 257 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.