സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്ന് ശതമാനം പേര്‍ക്കും കൊവിഡ് വന്നു പോയതായി സെറോ സര്‍വ്വേ.
രോഗം വന്ന കുട്ടികള്‍ക്ക് ഗുരുതര പ്രശ്നങ്ങളുണ്ടായില്ലെന്നത് സ്കൂള്‍ തുറക്കുന്ന വേളയിലെ ആശ്വാസ കണക്കാണ്. കുട്ടികളില്‍ കൂട്ടത്തോടെ രോഗബാധയുണ്ടാകുമോയെന്നാണ് സ്കൂള്‍ തുറക്കുമ്പോഴുള്ള പ്രധാന ആശങ്ക. സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പകുതി എന്ന കണക്കെടുത്താലും 23 ലക്ഷം കുട്ടികളാണ് ഒരേസമയം സ്കൂളുകളില്‍ എത്താൻ പോവുന്നത്. കോവിഡ് കാലത്ത് സര്‍ക്കാരെടുക്കാന്‍ പോകുന്ന ഏറ്റവും വലിയ റിസ്ക് സ്കൂള്‍ തുറക്കാലാണെന്നതില്‍ സംശയമില്ല. കര്‍ശനമായ പ്രോട്ടോക്കാള്‍ പാലിച്ച് മുന്നോട്ടു പോയാല്‍ കൊവിഡിനെ കീഴടക്കാം എന്നതാണ് ആത്മവിശ്വാസം.
സ്കൂള്‍ തുറക്കുമ്പോള്‍ നിര്‍ണായകമാവുന്ന സെറോ സര്‍വ്വേയിലെ കുട്ടികളെ കുറിച്ചുള്ള പ്രധാന കണ്ടെത്തലുകള്‍ നോക്കാം;
സെറോ സര്‍വ്വേ പ്രകാരം കുട്ടികളിലാണ് ഏറ്റവും കുറവ് കോവിഡ് വന്നിട്ടുള്ളത്. 40.2 ശതമാനം. ഇത് മുഴുവനും രോഗം വന്നു പോയവരാണ്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കവുമില്ലാത്ത 1366 കുട്ടികളെ പരിശോധിച്ചപ്പോള്‍ 526 പേര്‍ രോഗം വന്നവരായിരുന്നു. ഇതില്‍ 38.5 ശതമാനം കുട്ടികള്‍ക്ക് സൂചന പോലും കിട്ടാതെ രോഗം വന്നുപോയി. വലിയ പ്രശ്നങ്ങള്‍ കോവിഡ് കുട്ടികളിലുണ്ടാക്കിയില്ല.
കോവിഡ് വന്നുപോയിട്ടും 5.9 ശതമാനം കുട്ടികള്‍ക്ക് ആന്റിബോഡി ഇല്ല. ആന്റിബോഡി പതിയെ ഇല്ലാതാവുന്നുണ്ടെന്നോ ആവശ്യമായ അളവില്‍ ആന്റിബോഡി രൂപപ്പെടുന്നില്ലെന്നോ ആണ് ഇത് സൂചിപ്പിക്കുന്നത്.
വീടുകളില്‍ നിന്നാണ് 65.1 ശതമാനം കുട്ടികള്‍ക്കും കോവിഡ് വന്നത്.
അഞ്ച് മുതല്‍ എട്ട് വയസ്സ് പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വന്നത്. 15നും 17നും ഇടയ്ക്ക് പ്രായമുള്ളവരിലാണ് ഏറ്റവും കുറവ്.
ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ രോഗബാധ. 43.5% പെണ്‍കുട്ടികള്‍ക്കും 36.6% ആണ്‍കുട്ടികള്‍ക്കും രോഗം ബാധിച്ചു
നഗരത്തിലെ കുട്ടികളില്‍ 46% പേര്‍ക്ക് കോവിഡ് വന്നപ്പോള്‍ ഗ്രാമങ്ങളില്‍ 36.7% പേര്‍ക്കാണ് കോവിഡ് വന്നത്.