
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് -19 കേസുകളില്‍ നേരിയ വർധനവ് രേഖപ്പെടുത്തുന്നു, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു.
മെയ് 26 വരെ ഇന്ത്യയില്‍ 1,009 കേസുകളുണ്ട്, കഴിഞ്ഞ ആഴ്ചയില്‍ മാത്രം 700 ല്‍ അധികം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പുതിയ വ്യാപനവുമായി ബന്ധപ്പെട്ട്, ഏഴ് പേർ കോവിഡ് ബാധിച്ച് മരിച്ചു, മെയ് 19 വരെ രാജ്യത്ത് ഒരു കോവിഡ് ( COVID) മരണം മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇതില്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറല്‍ ഡോ. രാജീവ് ബെഹല്‍ പറഞ്ഞു. “ഇപ്പോള്‍, വന്നിട്ടുള്ള കോവിഡ് വേരിയന്റുകള്‍ക്ക് തീവ്രത പൊതുവെ കുറവാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍, ജാഗ്രത പാലിക്കണം, എപ്പോഴും സജ്ജരായിരിക്കണം,” ഐസിഎംആർ ഡയറക്ടർ ജനറല്‍ പറഞ്ഞു.
തുടക്കത്തില്‍ തെക്ക്, പിന്നീട് പടിഞ്ഞാറ്, ഇപ്പോള്‍ വടക്കേ ഇന്ത്യ എന്നിങ്ങനെയാണ് കേസുകളുടെ വർദ്ധനവ് ഡോ. ബെഹല്‍ ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ ഡി എസ് പി) വഴി എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് കേസുകൾ എത്ര വേഗത്തില്‍ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. എത്രത്തോളം കേസുകള്‍ ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്, നിലവില്‍ ഗുരുതരമാകുന്ന കേസുകള്‍ വളരെ കുറവാണ്. നിലവിലെ കേസുകളുടെ വർദ്ധനവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തല്‍.
എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തുന്നുണ്ട്. എല്‍ എഫ് 7, എക്സ് എഫ് ജി, ജെ എൻ 1, എൻ ബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ 1010 ആയി. ഒരാഴ്ചക്കിടെയുള്ള ആകെ മരണം 6 അയി, നേരത്തെ 7 ആയിരുന്നു. മഹാരാഷ്ട്രയിലെ ഒരു മരണം കൊവിഡ് മരണത്തില് നിന്നും ഒഴിവാക്കി.