
ജീവിതത്തിൻ്റെ താളം തെറ്റിക്കുന്ന പലവിധ പ്രശ്നങ്ങളുമായാണ് ഗർഭകാലം സ്ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാൽ, ഗർഭകാല പ്രശ്‌നങ്ങൾ അമ്മയാകാൻ പോകുന്നവർക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാൻ പോകുന്നവർക്കും വരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മോണിങ് സിക്നെസ്സും, ഓക്കാനവും ഛർദ്ദിയും എന്തിനേറെ പറയുന്നു വയർ വേദനയടക്കം ഒരു സ്ത്രീ അനുഭവിക്കുന്ന ഗർഭകാല ബുദ്ധിമുട്ടുകൾ എല്ലാം പുരുഷനും വരുന്ന അപൂർവ സാഹചര്യമാണ് കൂവേഡ് സിൻഡ്രോം. സിംപതെറ്റിക് പ്രെഗ്നൻസി, മെയിൽ പ്രെഗ്നൻസി എക്സ്‌പീരിയൻസ് എന്നെല്ലാം അറിയപ്പെടുന്ന സ്ഥിതിവിശേഷമാണ് കൂവേഡ് സിൻഡ്രോം.
സ്ത്രീകളുടേതിന് സമാനമായി ഓക്കാനം, ഭാരവർധന, വയർ വേദന, വയർ കമ്പനം, മൂഡ് മാറ്റങ്ങൾ, ഉത്കണ്ഠ, ദേഷ്യം, പ്രസവ വേദന, അച്ചാർ അടക്കം ചില ഭക്ഷണങ്ങളോട് താത്പര്യം, ചില ഭക്ഷണങ്ങളോട് വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കൂവേഡ് സിൻഡ്രോം ബാധിച്ച പുരുഷന്മാർക്കും ഉണ്ടാകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉറക്കമില്ലായ്മയും ഇതിന്റെ ഭാഗമായി ചിലരിൽ ഉണ്ടാകാറുണ്ടെന്ന് ചണ്ഡീഗഢ് ക്ലൗഡ് നയൻ ഗ്രൂപ്പ് ഓഫ് ഹോസ്‌പിറ്റൽസിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് ഡയറക്‌ടർ ഡോ. റിതംഭര ഭല്ല പറയുന്നു. തന്റെ പങ്കാളിയായ സ്ത്രീ ഗർഭകാലത്ത് കടന്ന് പോകുന്ന അവസ്ഥകളോടുള്ള തന്മയീഭാവമാണ് കുവേഡ് സിൻഡ്രോം പ്രകടിപ്പിക്കുന്ന പുരുഷന്മാരിൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്.
പിതാവാകാൻ പോകുന്നതിന്റെ ഉത്കണ്ഠയും സ്വത്വമാറ്റത്തെ ചൊല്ലിയുള്ള ഉപബോധ മനസ്സിന്റെ സമ്മർദ്ദവും ഉറക്കമില്ലായ്‌മയുമെല്ലാം കൂവേഡ് സിൻഡ്രോമിന് പിന്നിലുള്ള മാനസികമായ ഘടകങ്ങളാകാം. അച്ഛനാകാൻ പോകുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ഹോർമോണൽ വ്യതിയാനങ്ങളും ഇതിലേക്ക് നയിക്കാം. ഗർഭകാലത്തിലെ പുരുഷന്മാരുടെ പങ്കാളിത്തത്തെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും പ്രതീക്ഷകളും ചില സംസ്കാരങ്ങൾ വച്ചു പുലർത്തുന്നുണ്ട്. ഈ സാംസ്‌കാരിക സ്വാധീനവും കൂവേഡ് സിൻഡ്രോമിന് പിന്നിലുണ്ടാകാം.
ഈ സിൻഡ്രോമിനെ മരുന്നുകൾ വഴി ചികിത്സിക്കാൻ കഴിയില്ലെങ്കിലും തെറാപ്പി, സപ്പോർട്ട് ഗ്രൂപ്പുകൾ, തുറന്ന ആശയവിനിമയം എന്നിവ വൈകാരിക വെല്ലുവിളികളെ നിയന്ത്രിക്കാൻ സഹായിക്കും. നല്ല ഭക്ഷണം, വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവ വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതും കൂവേഡ് സിൻഡ്രോം ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ഡോ. റിതംഭര ഭല്ല കൂട്ടിച്ചേർക്കുന്നു.