“ഏതൊരു മനുഷ്യന്റെയും വീട് അവന്റെ കോട്ടയോ ക്ഷേത്രമോ ആണ്, അസമയത്ത് വാതിലിൽ മുട്ടി അതിന്റെ പവിത്രത നശിപ്പിക്കരുത് ” ; ഹിസ്റ്ററി ഷീറ്റ് ചെയ്ത കുറ്റവാളികളുടെ വീടുകളിൽ നിരീക്ഷണത്തിന്റെ പേരിൽ പോലീസ് അതിക്രമിച്ച് കടക്കുന്നത് വിലക്കി ഹൈക്കോടതി; വിധിയിലൂടെ രക്ഷപ്പെട്ടത് ഫീൽഡ് വർക്ക് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ

Spread the love

കൊച്ചി : ഹിസ്റ്ററി ഷീറ്റ് ചെയ്ത കുറ്റവാളികളുടെ വീടുകളിൽ നിരീക്ഷണത്തിന്റെ പേരിൽ അതിക്രമിച്ച് കടക്കുന്നത് വിലക്കി ഹൈക്കോടതി.

വീട് എന്ന സങ്കൽപ്പം അതിന്റെ ഭൗതികമായ രൂപത്തിനപ്പുറം വൈകാരികവും സാമൂഹികവുമായ നിരവധി മാനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

സംശയമുള്ളവരുടെയോ, ഹിസ്റ്ററി ഷീറ്റ് ഉള്ള കുറ്റവാളികളുടെയോ വീടുകളിൽ നിരീക്ഷണത്തിന്റെ പേരിൽ രാത്രിയിൽ വാതിലിൽ മുട്ടാനോ അകത്ത് കടക്കാനോ പോലീസിന് അവകാശമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. രാത്രികാല പരിശോധനയുടെ ഭാഗമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുത്തതിൻ്റെ പേരിൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണാണ് വിധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജി അനുവദിച്ചുകൊണ്ട്, കോടതി പരാതിക്കാരനെതിരായ  എഫ്.ഐ.ആറും അതുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും റദ്ദാക്കി.

ഏതൊരു മനുഷ്യന്റെയും വീട് അവന്റെ കോട്ടയോ ക്ഷേത്രമോ ആണ്. അസമയത്ത് വാതിലിൽ മുട്ടി അതിന്റെ പവിത്രത നശിപ്പിക്കാൻ കഴിയില്ല. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു, അന്തസ്സ് വിലപേശാൻ കഴിയാത്തതാണ്,”എന്ന് കോടതി നിരീക്ഷിച്ചു.

കേരളാ പോലീസ് മാന്വൽ പ്രകാരം ഹിസ്റ്ററി ഷീറ്റ് കുറ്റവാളികളെ ‘അനൗപചാരികമായി നിരീക്ഷിക്കാനും’ ക്രിമിനൽ ജീവിതം നയിക്കുന്നവരെ ‘സൂക്ഷ്മമായി നിരീക്ഷിക്കാനും’ മാത്രമേ അനുവാദമുള്ളൂ എന്നും കോടതി പറഞ്ഞു. “ഈ പ്രയോഗങ്ങളൊന്നും രാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറാൻ അനുവദിക്കുന്നില്ല,” എന്നും കോടതി കൂട്ടിച്ചേർത്തു.

കേരളാ പോലീസ് ആക്ടിലെ 39-ാം വകുപ്പ് പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനായി എല്ലാ വ്യക്തികളും ‘നിയമാനുസൃതമായ നിർദ്ദേശങ്ങൾ’ പാലിക്കാൻ ബാധ്യസ്ഥരാണെന്നും, “അർദ്ധരാത്രിയിൽ ഒരു ഹിസ്റ്ററി ഷീറ്റഡ് കുറ്റവാളിയുടെ വാതിലിൽ മുട്ടി വീടിന് പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നത് ഒരു കാരണവശാലും നിയമപരമായ നിർദ്ദേശമായി കണക്കാക്കാനാവില്ല,” കോടതി പറഞ്ഞു.

അതുകൊണ്ട്, രാത്രിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള നിർദ്ദേശം അനുസരിക്കാത്തതിന് പോലീസ് ഉദ്യോഗസ്ഥനെ കർത്തവ്യം നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന കുറ്റത്തിന് ഹർജിക്കാരനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

“പരാതിക്കാരൻ ആരോപിക്കുന്നതുപോലെ, ഹർജിക്കാരൻ മോശം ഭാഷ ഉപയോഗിക്കുകയോ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ പ്രവൃത്തി മറ്റൊരു കുറ്റകൃത്യത്തിന് കാരണമായേക്കാം, എന്നാൽ ഇപ്പോൾ ചുമത്തിയ കുറ്റത്തിനല്ല,എന്നും കോടതി വ്യക്തമാക്കി.

പോലീസ് പീഡനം ആരോപിച്ച് താൻ നൽകിയ പരാതിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം വഴിതിരിച്ചുവിടാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഹർജിക്കാരൻ വാദിച്ചു. രാത്രികാല പട്രോളിംഗിന്റെ ഭാഗമായി താൻ വീട്ടിലുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും, എന്നാൽ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ വിസമ്മതിക്കുകയും ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പോലീസ് വാദിച്ചിരുന്നു എന്ന് ഹർജിക്കാരൻ പറയുന്നു.

ഹൈക്കോടതിയുടെ വിധിയിലൂടെ രക്ഷപ്പെട്ടത് ഫീൽഡ് വർക്ക് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരാണ്