
സ്വന്തം ലേഖകൻ
ഭോപ്പാൽ: വീണ്ടും ദുരഭിമാന കൊല. കമിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളിൽ ഭാരമുള്ള കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി. മധ്യപ്രദേശിലാണ് സംഭവം. പതിനെട്ടുകാരിയായ ശിവാനി തോമർ, ഇരുപത്തൊന്നുകാരനായ രാധേശ്യാം തോമർ എന്നിവരെയാണ് വെടിവച്ചു കൊന്ന് നദിയിൽ തള്ളിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. രാധേശ്യാമുമായുള്ള ശിവാനുയുടെ പ്രണയത്തെ എതിർത്തിരുന്ന വീട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ശിവാനിയുടെയും കുടുംബത്തിന്റെയും അയൽ ഗ്രാമമായ ബാലുപുര സ്വദേശിയാണ് രാധേശ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാധേശ്യാമിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും കാണാനില്ലെന്നു വ്യക്തമാക്കി പിതാവ് നൽകിയ പരാതിയാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്. ഇരുവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും രാധേശ്യാമിന്റെ പിതാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇവരെ കണ്ടതായി ഒരാൾ പോലും മൊഴി നൽകാതെ വന്നതോടെയാണ് പൊലീസിനു സംശയം തോന്നിയത്.
തുടർന്ന് ശിവാനിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരെയും കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.
ജൂൺ മൂന്നിന് ഇരുവരെയും വെടിവച്ചു കൊന്നെന്നാണ് കുടുംബം പൊലീസിനു നൽകിയ മൊഴി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ വലിയൊരു കല്ലിൽക്കെട്ടി ചംബൽ നദിയിൽ ഒഴുക്കിയതായും മൊഴി നൽകി. മുതലകൾ നിറഞ്ഞ നദിയാണ് ചമ്പൽ.
‘‘പെൺകുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി അവർ സമ്മതിച്ചത്. ഇരുവരെയും കൊലപ്പെടുത്തി ചമ്പൽ നദിയിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി. മൃതദേഹം വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകരുടെ സഹായം തേടിയിട്ടുണ്ട്.’ – പൊലീസ് അറിയിച്ചു.