
സ്ഥിതി അതീവ ഗുരുതരം : വൈറസ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ വർധനവ് ; രാജ്യത്ത് ആശുപത്രികൾ അടച്ചുപൂട്ടുന്നു ; പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിൽ അധികൃതർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികെയാണ്. അതുപോലെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും വൻ വർധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്.
എന്നാൽ വൈറസ് ബാധിക്കുന്നവരെ ചികിത്സിക്കുന്നവർക്ക് അതിവേഗം രോഗം പടർന്ന് പിടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ആശങ്ക അധികൃതരിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി,കൊൽക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കുമടക്കം വൈറസ് ബാധ സ്ഥിരീകരിച്ചു. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചില ആശുപത്രികൾ താൽക്കാലികമായി പൂട്ടി.
ഡൽഹിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം അമ്പതിനോട് അടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ രണ്ട് ഡോക്ടർമാർക്കും ഒരു മലയാളി ഉൾപ്പെടെ നാല് നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം പത്ത് ആയി ഉയർന്നു. കൊൽക്കത്തിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊൽക്കത്തിലെ ആർ.ജി കെയർ മെഡിക്കൽ കോളേജിലെ 22 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. ആശുപത്രി 72 മണിക്കൂർ സമയത്തേക്ക് താൽക്കാലികമായി അടച്ചു.
മഹാരാഷ്ട്രയിൽ മാത്രം മൂന്ന് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്‌സുമാരെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ തിങ്കളാഴ്ച ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇവിടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം അഞ്ച് ആയി. ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്‌സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.