
മുംബൈയിൽ സ്ഥിതി ഗുരുതരം : 28 മലയാളി നഴ്‌സുമാർക്കും ഒരു ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
മുംബൈ: രാജ്യത്ത് കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിൽ സ്ഥിതി അതീവ ഗുരുതരമാവുന്നു. മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് അധികൃതരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
ഇന്ന് മാത്രം 28 മലയാളി നഴ്‌സുമാർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം ഒരു ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജസ്ലോക് ആശുപത്രിയിൽ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാർക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നാണ് 26 പേർക്കും വൈറസ് പകർന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഇവർക്ക് പുറമെ ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഒരാൾ ഡോക്ടറും മറ്റൊരാൾ നഴ്‌സുമാണ്.
മുംബൈയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഭാട്ട്യ ആശുപത്രിയിലെ മലയാളി നഴ്‌സിനും പുതുതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗം പിടിപ്പെട്ടത് 100ഓളം ആരോഗ്യ പ്രവർത്തകർക്കാണ്.
കോവിഡിന്റെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരികരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക.