
ഒരു മൃതശരീരവും ചുമയ്ക്കില്ല, തുമ്മില്ല, ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ല : സമൂഹമാധ്യമങ്ങളിൽ വൈറലായി ഡോക്ടറുടെ കുറിപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ ആശങ്കയിലാക്കി മുന്നേറുന്ന കൊറോണ വൈറസിനെതിരെ കേരളം അരയും തലയും മുറുക്കി മുന്നേറുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് തടഞ്ഞത്.
ഇത് കേരളമൊട്ടാകെ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ജിനേഷ് പി. എസ് രംഗത്ത് എത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്ബോഴും തുമ്മുമ്ബോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ് എന്നാണ് ഡോക്ടർ കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്‍റെ പൊന്നു സുഹൃത്തുക്കളെ,
വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്.
കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാള്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല.
മൃത ശരീരത്തില്‍ നിന്നുള്ള സ്രവങ്ങള്‍ മൂലം രോഗം പകരാന്‍ സാധ്യത ഇല്ലേ എന്നാണെങ്കില്‍ അപൂര്‍വമായി അങ്ങനെ സംഭവിക്കാന്‍ സാധ്യത ഉണ്ട് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഓരോ ശരീരവും ആശുപത്രികളില്‍ നിന്ന് അത്രയേറെ ശ്രദ്ധയോടെ ആണ് കൈമാറുന്നത്. ഒരു രീതിയിലും സ്രവങ്ങള്‍ പുറത്തെത്തില്ല എന്നുറപ്പിക്കാന്‍ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നത്. അതായത് ആശുപത്രിയില്‍ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗില്‍ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്ന് വൈറസ് പകരാന്‍ സാധ്യതയില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അത്രയും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.
ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധി ആയിക്കോട്ടെ, പകരാതിരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മൃതസംസ്കരണ മാര്‍ഗമാണ് ദഹിപ്പിക്കുക എന്നത്. ദഹിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് റിസ്ക് കൂടുന്ന ഒരേ ഒരു മരണ രീതിയേയുള്ളൂ, റേഡിയോ ആക്ടീവ് പോയ്സണിംഗ്.
ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ റേഡിയോആക്റ്റിവിറ്റിയുള്ള കണങ്ങള്‍ കാണാനുള്ള സാധ്യത കൊണ്ടാണിത്. അതല്ലാതെ ഏതൊരു സാഹചര്യത്തിലും സുരക്ഷിതമായ മാര്‍ഗമാണ് ഇത്. കോവിഡ് മരണങ്ങളില്‍ ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആള്‍ക്കൂട്ടങ്ങളാണ് അപകടം. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് പകരാം.
എന്നിട്ടും മൃതശരീരം സംസ്കരിക്കുന്നത് തടയുകയാണെങ്കില്‍, മനുഷ്യത്വം എന്നത് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥം.
ഇവിടെ കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്കരിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന് പ്രതിഷേധിക്കുന്ന ഒരു സ്ത്രീ പറഞ്ഞു കേട്ടു. അവരൊക്കെ എന്തു മാത്രം തെറ്റിദ്ധരിച്ചിട്ടുണ്ടാവണം.
ദയവുചെയ്ത് ഇങ്ങനെയുള്ള അവസരത്തില്‍ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്. ആ പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്. നാളെ നമുക്ക് ആര്‍ക്കും ഈ അസുഖം പിടിപെടാം എന്ന് മറക്കരുത്.
ഇന്ത്യയില്‍ ഏറ്റവും ആദ്യം സമ്ബൂര്‍ണ സാക്ഷരത കൈവരിച്ച കോട്ടയത്താണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. സങ്കടകരമാണ്…സങ്കടകരമാണ്…