ഭാര്യയ്ക്ക് സന്ദേശമയച്ചു; സുഹൃത്തിനെതിരെ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; ​ഗുണ്ടാതലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ

ഭാര്യയ്ക്ക് സന്ദേശമയച്ചു; സുഹൃത്തിനെതിരെ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; ​ഗുണ്ടാതലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ

കൊച്ചി∙ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന കേസിൽ ഗുണ്ടാത്തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പച്ചാളം സ്വദേശിയായ യുവാവിനെയാണ് എറണാകുളം എംജി റോഡിൽ നിൽക്കുമ്പോൾ ഗുണ്ടാ സംഘം കാറിലെത്തി വലിച്ചു കയറ്റി കൊണ്ടു പോയത്. തുടർന്ന് ശരീരമാസകലം പരുക്കേൽപിച്ചു വഴിയിൽ തള്ളുകയായിരുന്നു.

യുവാവിനെ തട്ടിക്കൊണ്ടു പോയ കാറും കാര്‍ഡ്രൈവറെയും പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ മൊഴിയിലാണ് കണ്ടെയ്നര്‍ സാബു ഉള്‍പ്പടെയുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായത്.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: പരുക്കേറ്റ യുവാവും ക്വട്ടേഷൻ നൽകിയ യുവാവും തമ്മിൽ അടുത്ത ബന്ധവും സൗഹൃദവുമാണ് ഉണ്ടായിരുന്നത്. ക്വട്ടേഷൻ നൽകിയ യുവാവിന്റെ ഭാര്യയ്ക്കു സുഹൃത്തായ യുവാവു ചില സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും അകലുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പേരിൽ തർക്കവും കലഹവും പതിവായി മാറിയതോടെ അടുത്ത സുഹൃത്തായ ഗുണ്ടാ തലവനെ ഉപയോഗിച്ച് ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പത്മ തിയറ്റേറിൽ യുവാവു നിൽക്കുമ്പോൾ കാറുമായി വന്നു തട്ടിക്കൊണ്ടു പോകുന്നതും കാറിലിട്ടു ക്രൂരമായി മർദിക്കുന്നതും.

ക്രൂരമായ മർദനത്തിനു ശേഷം എറണാകുളം നോർത്ത് റെയിൽ വേ സ്റ്റേഷനു സമീപം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നത്.

തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ തലവനിലേയ്ക്കു പൊലീസ് എത്തുന്നതും അറസ്റ്റു ചെയ്യുന്നതും. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.