
സ്വന്തം ലേഖകൻ
ഇടുക്കി: ചതുരംഗപ്പാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തനമാരംഭിച്ച തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷര്‍ യൂണിറ്റിലെ നിര്‍മാണ സാമഗ്രികള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാധനങ്ങളുടെ കണക്കെടുത്തു
നേരത്തേ ക്രഷറിന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ചതുരംഗപ്പാറയ്ക്ക് സമീപമുള്ള തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷര്‍ ജൂണ്‍ 28നാണ് ഉദ്ഘാടനം ചെയ്തത്. റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ പ്രാഥമിക അനുമതി പോലുമില്ലാതെയാണ് ക്രഷര്‍ ഉദ്ഘാടനം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡീലേഴ്‌സ് ലൈസന്‍സ് ഇല്ലാതെയാണ് പുറത്ത് നിന്ന് നിര്‍മാണ സാധനങ്ങള്‍ ക്രഷറിലെത്തിച്ച് വില്‍പ്പന നടത്തിയത്. ഇതോടെ ക്രഷറിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനോടും പാറമട ഉടമയോടും വിശദീകരണവും തേടി. വിശദീകരണം തൃപ്തികരം അല്ലാത്തതിനാലാണ് കണ്ടുകെട്ടല്‍ നടപടിയിലേക്ക് നീങ്ങിയത്. ഇതിന്‍റെ ഭാഗമായി ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാധനങ്ങളുടെ കണക്കെടുത്തു
വലിയ തോതില്‍ പാറപൊട്ടിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തനം തടഞ്ഞ പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് വാടകയ്ക്ക് എടുത്തത്. ക്രഷറിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള രാജാപ്പാറ ജംഗിള്‍പാലസ് റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ തണ്ണിക്കോട്ട് റോയ് കുര്യനും നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 41 പേര്‍ക്കുമെതിരെ ശാന്തന്‍പാറ പൊലീസ് കേസ് എടുത്തിരുന്നു.