
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിനുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് പാർട്ടി നേതാക്കളെ കാണും.
സിറ്റിങ്ങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ അഭിപ്രായം തേടും. സ്ഥാനാർഥി നിർണയത്തിന് പാനല്‍ നല്‍കാൻ ഡിസിസി പ്രസിഡന്‍റുമാരോട് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. രണ്ടു വട്ടം ചർച്ച നടത്തിയെങ്കിലും സീറ്റ് വച്ചു മാറലില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ഘടക കക്ഷികളുടെ അവകാശവാദത്തിന് ഇതുവരെ അനുകൂലമായി പാർട്ടി പ്രതികരിച്ചിട്ടില്ല. നാല് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പി ജെ ജോസഫ് വിഭാഗം വഴങ്ങിയിട്ടുമില്ല. ഇതിനിടെ ചർച്ചകള്‍ക്കായി പി വി അൻവർ ഇന്നലെ പ്രതിപക്ഷ നേതാവിന്‍റെ വസതിയില്‍ എത്തിയിരുന്നു.
ബേപ്പൂരിലെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും മറ്റ് ജില്ലകളില്‍ യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ പിടിവാശിയില്ല. തീരുമാനം യുഡിഎഫിന് വിടുന്നു. നിരുപാധിക പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയില്‍ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.
എന്നാല്‍, പകരം സീറ്റ് ഇല്ലാതെ ഏറ്റുമാനൂർ വിട്ട് നല്‍കാൻ കേരള കോണ്‍ഗ്രസും തയ്യാറല്ല. നാലര പതിറ്റാണ്ടിനിടെ കോണ്‍ഗ്രസ് ഏറ്റുമാനൂരില്‍ മത്സരിച്ചിട്ടില്ല. കഴിഞ്ഞ തവണ ലതിക സുഭാഷ് തല മൊട്ടയടിച്ച് പ്രതിഷേധിച്ച് പാർട്ടി വിടാൻ കാരണമായ ഏറ്റുമാനൂർ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന കുറെയധികം പേരുണ്ട്. അതിനാല്‍ തന്നെ സംസ്ഥാന യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാകും
ഏറ്റുമാനൂർ. കേരള കോണ്‍ഗ്രസിന്‍റെ കൈയ്യിലുള്ള സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു കോട്ടയം ജില്ലാ നേതൃത്വം.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ പി സി സി ജനറൽ സെക്രട്ടറിയുംഐഎൻ ടി യു സി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് എന്നിവരാണ് ഏറ്റുമാനൂരിൽ പരിഗണിക്കുന്നത്. ഇതിൽ ഫിലിപ്പ് ജോസഫിനാണ് കൂടുതൽ സ്വാധീനം . ഐ എൻ ടി യുസി അടക്കം നിരവധി പോഷക സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ സുപരിചിതനാണ്. മണ്ഡലത്തിൽ വിവിധ പ്രക്ഷോഭ പരിപാടികളുമായി നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വവുമാണ്.



