രാഹുൽ വയനാട്ടിൽ വരുമോ.? പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങി ഉമ്മൻചാണ്ടി: ആകെ നാണം കെട്ട് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന പ്രഖ്യാപനത്തെ ആവേശത്തോടെ ഇരുകയ്യും നീട്ടിയാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ കേട്ടത്. ചർച്ചകൾ മുഴുവൻ ആ രീതിയിലേയ്ക്ക് നീങ്ങുകയും ചെയ്തു. ഇരുപത് മണ്ഡലവും കോൺഗ്രസും യുഡിഎഫും തൂത്തുവാരുമെന്നായിരുന്നു ചർച്ചകൾ. എന്നാൽ, എല്ലാം പൊളിഞ്ഞതായാണ് ഇപ്പോൾ വ്യക്തമാകുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മലക്കം മറിഞ്ഞതോടെയാണ് കോൺഗ്രസ് പ്രവർത്തകർ വീണ്ടും ആശങ്കയിലായത്. ഇക്കാര്യത്തിൽ താൻ സൂചന പോലും നൽകിയിട്ടില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. മൽസരിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ആവശ്യപ്പെടുന്നതായാണ് പറഞ്ഞതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

മർച്ച് 23ന് പത്തനംതിട്ടയിൽ ഒരുപരിപാടിയിലാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞത്. പ്രചാരണരംഗത്തും ആശ്യക്കുഴപ്പം നിലനിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലും കർണാടകത്തിലും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ കേരളത്തിലും രാഹുൽ മത്സരിക്കണമെന്ന താൽപര്യം താൻ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അമേഠിയിൽ മത്സരിക്കുന്നതിനോടൊപ്പം രണ്ടാമതൊരിടത്ത് നിന്ന് കൂടി രാഹുൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിലെല്ലാവർക്കുമുണ്ട്. എന്നാൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

വയനാട്ടിൽ രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വയനാട്ടിൽ ടി സിദ്ദിഖ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്ന കാര്യത്തിലും അവ്യക്തമായ രീതിയിലാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. വയനാട്ടിലെ പാർട്ടി സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നൽകുന്ന സൂചന.

രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായി വയനാട്ടിൽ വരുമെന്നു ജില്ലാ നേതൃത്വങ്ങൾ യുഡിഎഫിന്റെ പ്രാദേശിക ഘടകങ്ങളോടു ദിവസവും ആവർത്തിക്കുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതുകൊണ്ടു വോട്ടർമാരോട് എന്തു പറയുമെന്ന സംശയത്തിലാണു ബുത്തുതല ഘടകങ്ങൾ.