സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിയ്ക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി ; 12ന് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ താക്കോല്‍ കൈമാറും
സ്വന്തം ലേഖകൻ
ക്ഷേമ പെൻഷൻ മുടങ്ങിയതോടെ അടിമാലിയില്‍ ചട്ടിയുമായി ഭിക്ഷയാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂർത്തിയായി. 12ന് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വീടിന്റെ താക്കോല്‍ മറിയക്കുട്ടിക്ക് കൈമാറും.
സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറില്‍ മകള്‍ പ്രിൻസിയുടെ വീട്ടിലാണ്. പഴയ ഈ വീട് പൊളിച്ചു നീക്കിയാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചിരിക്കുന്നത്. നിർമാണത്തിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചുമാസത്തെ ക്ഷേമപെൻഷൻ മുടങ്ങിയതിനെത്തുടർന്നാണ് കഴിഞ്ഞ നവംബറില്‍ മറിയക്കുട്ടിയും സുഹൃത്ത് അന്നയും പിച്ചച്ചട്ടിയുമായി തെരുവിലേക്ക് ഇറങ്ങിയത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. മറിയക്കുട്ടിക്കെതിരേ വലിയ സൈബർ ആക്രമണങ്ങള്‍ നടന്നെങ്കിലും സിപിഎമ്മും സര്‍ക്കാരും ഒരുപോലെ പ്രതിരോധത്തിലായി.
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ വലിയ പ്രതിഷേധം കേരളത്തില്‍ സൃഷ്ടിക്കാനും മറിയക്കുട്ടിയുടെ നീക്കങ്ങള്‍ക്ക് കഴിഞ്ഞു. മകള്‍ വിദേശത്താണെന്നും മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുമുണ്ടെന്നും വാര്‍ത്ത നല്‍കിയ പാര്‍ട്ടി പത്രമായ ദേശാഭിമാനി വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ഇതോടെയാണ് മറിയക്കുട്ടിക്ക് വീട് നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയില്‍ വീടിന് തറക്കല്ലിട്ടു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രനും, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും ചേർന്നാണ് തറക്കല്ലിട്ടത്.