
തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിയിലുള്ള ചേരിപ്പോരും തമ്മിലടിയും കൊഴുക്കുന്നതിനിടെ പരസ്യ വിഴുപ്പലക്കലിലേക്ക് സുധാകരപക്ഷം.
നിലവിലെ അദ്ധ്യക്ഷൻ കെ.സുധാകരനെ സ്ഥാനത്ത് നിന്നും മാറ്റാതിരിക്കാനുള്ള നീക്കങ്ങളും സുധാകരപക്ഷം സജീവമാക്കി.
ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ സുധാകരൻ അനുകൂലികളുടെ പുതിയ ഗ്രൂപ്പിന് തുടക്കമാവുകയും ചെയ്തിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തിലെ ഉന്നത സ്ഥാനീയനും ചില ജനറല്‍ സെക്രട്ടറിമാരും ചേർന്നാണ് ഗ്രൂപ്പിനെ നയിക്കുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന് കാര്യമായ ഓർമ്മപ്പിശകും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പാർട്ടിയില്‍ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുൻഷി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സുധാകരനെ മാറ്റാനും ഹൈക്കമാന്റ് തീരുമാനിച്ചു.
ഇതിനായി മുമ്പ് രണ്ട് വട്ടവും ഹൈക്കമാന്റ് തുനിഞ്ഞപ്പോള്‍ ഇതിന് സുധാകരപക്ഷം തുരങ്കം വെയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തെ മാറ്റുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും സുധാകര ഗ്രൂപ്പ് സുധാകരന് അനുകൂലമായി പോസ്റ്ററുകള്‍ എഴുതി ഒട്ടിക്കുകയും ഗ്രൂപ്പ് മാനേജരുമാരില്‍ പ്രമുഖനായ കെ.പി.സി.സിയിലെ ഉന്നതൻ ഇടപെട്ട് ഏഷ്യാനെറ്റില്‍ അദ്ദേഹത്തിന്റെ അഭിമുഖം നല്‍കിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് പലയിടത്തും ഫ്‌ളക്‌സ് ബോർഡുകള്‍ ഉയർത്തുകയും ചെയ്തു.
സുധാകരൻ മാറാൻ സന്നദ്ധനാണെങ്കിലും ഗ്രൂപ്പ് മാനേജരുമാർ അടങ്ങുന്ന ഒരു കോക്കസ് അദ്ദേഹത്തെ ഇതില്‍ നിന്നും തടസപ്പെടുത്തുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
വിഷയത്തില്‍ തുടർച്ചയായി സുധാകരൻ ഗ്രൂപ്പ് പാർട്ടി അച്ചടക്കം ലംഘിച്ചിട്ടും കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളവരും ഇതിന് കുടപിടിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.
സംസ്ഥാനത്ത് അച്ചടക്ക സമിതി അദ്ധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മൗനിബാബയായി തുടരുകയാണ്. തമ്മിലടിയും ചേരിപ്പോരും രൂക്ഷമായി പാർട്ടിയും നേതാക്കളും പൊതുസമൂഹത്തില്‍ അപഹാസ്യരായിട്ടും കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള ഒരു താക്കീതുകളും സംസ്ഥാനത്തേക്ക് എത്തിയിട്ടില്ലെന്നതും അമ്പരപ്പുളവാക്കുന്നു.
കെ.സുധാകരൻ മാറിയാല്‍ സുധാകരപക്ഷത്തിന് നേതൃത്വം നല്‍കുന്ന കെ.പി.സി.സിയിലെ ഉന്നത സ്ഥാനീയന് കെ.പി.സി.സി അദ്ധ്യക്ഷപദം നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കാനാണ് ഗ്രൂപ്പ് തീരുമാനമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഇത് നടന്നില്ലെങ്കില്‍ സുധാകരപക്ഷത്തെ കൂടി അംഗീകരിക്കുന്ന കെ.പി.സി.സിയിലെ ഉന്നത സ്ഥാനീയൻ പറയുന്നയാള്‍ അദ്ധ്യക്ഷപദവിയിലേക്ക് വരണമെന്നും ഗ്രൂപ്പ് താല്‍പര്യപ്പെടുന്നു.
ഇതിനിടെ കോണ്‍ഗ്രസിനെ ചേരിപ്പോരിനെ ചൊല്ലി യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ കടുത്ത അമർഷമാണുള്ളത്. ലീഗ് അടക്കമുള്ള പാർട്ടികള്‍ തങ്ങള്‍ക്കുള്ള അതൃപ്തി കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
അടുത്ത തവണ യു.ഡി.എഫ് സർക്കാർ വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികള്‍ കോണ്‍ഗ്രസിലെ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതംഗീകരിക്കാനാവില്ലെന്നും മൂന്നാം പിണറായി സർക്കാരിന് വഴിതെളിക്കുന്ന നടപടിയില്‍ നിന്നും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പിന്തിരിയണമെന്നുമാണ് അവരുടെ ആവശ്യം.