തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതീവ ഗൗരവത്തോടെ സമീപിക്കേണ്ട ചില ജില്ലകളുണ്ടെന്ന് പാർട്ടിയുടെ രഹസ്യ സർവേ റിപ്പോർട്ട്.
ഒരു സ്വകാര്യ ഏജൻസി ഹൈക്കമാൻഡിന് കൈമാറിയ റിപ്പോർട്ടിലാണ് തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് പ്രധാനമായി ശുപാർശ ചെയ്യുന്നത്. ഈ ജില്ലകളിലെ ബിജെപി സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അടിത്തട്ട് മുതലുള്ള സംഘടനാ ദൗർബല്യമാണ് ഈ ജില്ലകളില്‍ പ്രധാന വെല്ലുവിളിയായി സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത് മനസ്സിലാക്കി കൃത്യമായി പഠനം നടത്തി പ്രാദേശിക തലത്തില്‍ ജനസ്വാധീനമുള്ളവരെ സ്ഥാനാർഥികളാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഡല്‍ഹിയിലെത്തിയ കെപിസിസിയുടെ പുതിയ നേതൃത്വവുമായി ഹൈക്കമാൻഡ് ചർച്ച നടത്തിയത്. റിപ്പോർട്ട് അനുസരിച്ച്, വാർഡിലെ ഓരോ വീടിനെക്കുറിച്ചും സമഗ്ര വിവരങ്ങള്‍ അടങ്ങിയ സർവേ നടത്തി വീടുകയറി ബന്ധങ്ങള്‍ ദൃഢമാക്കാൻ കെപിസിസി തീരുമാനിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ കുടുംബ സംഗമങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ കടന്നിട്ടില്ല.
വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരവും ഉള്‍പ്പെടുത്തിയ കുടുംബ റജിസ്റ്റർ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തേണ്ടതിൻ്റെ ആവശ്യകതയും റിപ്പോർട്ട് എടുത്തു കാണിക്കുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും ഒരു വീട്ടില്‍ വാർഡ് കമ്മിറ്റി അംഗങ്ങള്‍ എത്തണം, സോഷ്യല്‍ എൻജിനീയറിങ്ങിന്റെ ഭാഗമായി വിവിധ സാമൂഹിക ഗ്രൂപ്പുകളുമായി ഊഷ്മള ബന്ധം സ്ഥാപിക്കണം തുടങ്ങിയ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ കർശനമായി നടപ്പാക്കണമെന്നും നിർദേശമുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി, പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വികസനരേഖയും പ്രതിപക്ഷത്ത് ഇരിക്കുന്നയിടങ്ങളില്‍ ഭരണത്തിനെതിരായ കുറ്റപത്രവും തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേർക്കുന്നതിനുള്ള ബ്ലോക്ക്, വാർഡ്‌തല ശില്‍പശാലകള്‍ പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ വാർഡ് പുനർവിഭജനം പൂർത്തിയാകുമെന്നാണ് കണക്കുക്കൂട്ടല്‍. ഇതിനുശേഷം, സ്ഥാനാർഥികളെ തീരുമാനിക്കാൻ വാർഡ് കമ്മിറ്റികള്‍ക്ക് പൂർണ സ്വാത്രന്ത്ര്യം നല്‍കുന്ന കെപിസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.
ജില്ലാ തലങ്ങളില്‍ കോർ കമ്മിറ്റികള്‍ ഇടപെട്ടിട്ടും പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പരിഹരിക്കുന്നതിനായി വർക്കിങ് പ്രസിഡന്റുമാരും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട ഒരു പ്രത്യേക സംഘത്തെ പാർട്ടി മുൻപ് നിയോഗിച്ചിരുന്നു. ഈ മാസം മുതല്‍ ഈ സംഘം ജില്ലാതല സന്ദർശനം നടത്താനിരിക്കെയാണ് വർക്കിങ് പ്രസിഡന്റുമാരെ അപ്രതീക്ഷിതമായി മാറ്റിയത്. പുതിയ നേതൃത്വം ഇക്കാര്യത്തില്‍ അതിവേഗം തീരുമാനമെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്.