ജപ്തി നടപടിയുടെ പേരില്‍ സാധാരണക്കാരെ കുടിയിറക്കാൻ ഇനി ബാങ്കുകള്‍ക്ക് കഴിയില്ല, ജപ്തിയില്‍ ഇടപെടാൻ സർക്കാരിന് അധികാരം, നിയമഭേദഗതി ബില്ലിന് ഗവർണറുടെ  അംഗീകാരം, ജനങ്ങളുടെ ക്ഷേമത്തിനും ആശ്വാസത്തിനുമായി  ഇത്തരമൊരു നിയമം രാജ്യത്തുതന്നെ ആദ്യം, ഏക കിടപ്പാടം ആയിരം ചതുരശ്ര അടിയില്‍ കുറവാണെങ്കില്‍ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും

ജപ്തി നടപടിയുടെ പേരില്‍ സാധാരണക്കാരെ കുടിയിറക്കാൻ ഇനി ബാങ്കുകള്‍ക്ക് കഴിയില്ല, ജപ്തിയില്‍ ഇടപെടാൻ സർക്കാരിന് അധികാരം, നിയമഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം, ജനങ്ങളുടെ ക്ഷേമത്തിനും ആശ്വാസത്തിനുമായി ഇത്തരമൊരു നിയമം രാജ്യത്തുതന്നെ ആദ്യം, ഏക കിടപ്പാടം ആയിരം ചതുരശ്ര അടിയില്‍ കുറവാണെങ്കില്‍ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും

തിരുവനന്തപുരം: മൂന്നു തവണയിലേറെ കുടിശിക വന്നാല്‍ ജപ്തി നടപടിയുടെ പേരില്‍ സാധാരണക്കാരെ കുടിയിറക്കാൻ ഇനി ബാങ്കുകള്‍ക്ക് കഴിയില്ല. ജപ്തിയില്‍ ഇടപെടാൻ സർക്കാരിന് അധികാരം നല്‍കുന്ന നിയമഭേദഗതി ബില്ലിന് ഗവർണർ ഉടൻ അംഗീകാരം നല്‍കും.

ജനക്ഷേമത്തിനുള്ള ബില്‍ തടഞ്ഞുവയ്ക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് വിലയിരുത്തിയാണ് നിയമസഭ പാസാക്കിയ ബില്ലില്‍ ഗവർണർ ഒപ്പിടുന്നത്.


ജനങ്ങളുടെ ക്ഷേമത്തിനും ആശ്വാസത്തിനുമായി ജപ്തിയില്‍ ഇടപെടാൻ ഇത്തരമൊരു നിയമം രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമാണ്. ജപ്തി നടപടി നേരിട്ട ഭൂമിയുടെ ഉടമ മരിച്ചുപോയാല്‍ അവകാശികള്‍ക്ക് ഭൂമി തിരിച്ചുകിട്ടാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍.

മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ദയനീയ സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് ഇതോടെ കഴിയും.

ജപ്തി നടപടിക്കിടെ വരുത്തുന്ന വായ്പാ കുടിശികയില്‍ കാല്‍ലക്ഷം വരെ തഹസില്‍ദാർക്കും ഒരു ലക്ഷം വരെ ജില്ലാകളക്ടർക്കും അഞ്ചു ലക്ഷം വരെ റവന്യൂ മന്ത്രിക്കും 10 ലക്ഷം വരെ ധനമന്ത്രിക്കും 20 ലക്ഷം വരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാന സർക്കാരിനും ഇടപെട്ട് ജപ്തി നടപടി താല്‍ക്കാലികമായി നിറുത്തി വയ്ക്കാൻ നിയമ ഭേദഗതി അധികാരം നല്‍കുന്നു.

സഹകരണ, ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകളുടെയും ജപ്തി നടപടിയില്‍ സർക്കാറിന് ഇടപെട്ട് വായ്പ എടുത്തയാള്‍ക്ക് ആശ്വാസം നല്‍കാം.

എന്നാല്‍, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന ‘സർഫാസി ആക്‌ട്’ പ്രകാരമുള്ള ജപ്തിയില്‍ ഇടപെടാനാവില്ല. പുതിയ നിയമം വരുന്നതോടെ റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികള്‍ നീട്ടി വയാക്കാനും കൂടുതല്‍ ഗഡുക്കളായി വായ്പാതുക തിരിച്ചയ്ടക്കാനും സാവകാശം ലഭിക്കും.

നേരത്തെ തഹസില്‍ദാർ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവർക്ക് വായ്പാ തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ കഴിയുമായിരുന്നു. എന്നാല്‍, ജപ്തി നീട്ടി വയ്ക്കാൻ പറ്റില്ലായിരുന്നു. ഇക്കാര്യത്തില്‍ റവന്യൂ, ധനമന്ത്രിമാർ ഇറക്കിയ ഉത്തരവ് ബാങ്കുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.

ഇല്ലാത്ത നിയമത്തിന്റെ പേരില്‍ ജപ്തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് നിർദേശിച്ച കോടതി, ആവശ്യമെങ്കില്‍ നിയമം നിർമിക്കാൻ സർക്കാറിനോട് നിർദേശിച്ചു. അപ്പീല്‍ സമർപ്പിച്ചെങ്കിലും ഇതും തള്ളിയിരുന്നു.

പുതിയ നിയമത്തില്‍, ജപ്തി നടപടി തടയാനാകുമെന്ന് മാത്രമല്ല പിഴപ്പലിശയുള്‍പ്പെടെ 12%ല്‍ നിന്ന് 9% ആയി കുറയ്ക്കാനും ഗഡുക്കളായി തിരിച്ചടക്കാനും കഴിയും. ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്‍പന നടത്താൻ ഉടമയ്ക്ക് അവസരമുണ്ട്.

വാങ്ങുന്നയാളും വില്‍ക്കുന്നയാളും ചേർന്ന് നിശ്ചിത ഫോറത്തില്‍ ജില്ലാകളക്ടർക്ക് അപേക്ഷ നല്‍കിയാൻ വില്‍പന രജിസ്റ്റർ ചെയ്യാനാകും. ജപ്തി ചെയ്യപ്പെട്ട ഭൂമി അഞ്ചു വർഷത്തിനുള്ളില്‍ തുക ഒരുമിച്ചോ, ഗഡുക്കളായോ അടച്ച്‌ ഉടമയ്ക്ക് തിരിച്ചെടുക്കാം.

ഇത്തരം സാഹചര്യത്തില്‍ വസ്തു ഉടമ മരണപ്പെട്ടാൻ അവകാശികള്‍ക്ക് ഭൂമി തിരികെയെടുക്കാൻ അവസരം നല്‍കുന്ന വ്യവസ്ഥയും പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ തുടർന്ന് ഉള്‍പ്പെടുത്തി. ജപ്തികള്‍ക്കെതിരെ ജനരോഷമുയർന്ന സാഹചര്യത്തില്‍ സർക്കാർ ഇടപെട്ട് നടപടികള്‍ തടഞ്ഞിരുന്നു.

എന്നാല്‍, സർക്കാരിന് ഇതിന് അധികാരമില്ലെന്ന ബാങ്കുകളുടെ വാദം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം ഭേദഗതി നിയമം കൊണ്ടുവന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം നല്‍കാൻ സർക്കാരിനാകും.

അഞ്ച് വർഷത്തേക്ക് ഭൂമി വില്പന നടത്താതെ പിടിച്ചുവയ്ക്കാം. അതിനുള്ളില്‍ വായ്പാ കുടിശിക അടച്ചുതീർത്താല്‍ ഉടമയ്ക്കോ അവകാശികള്‍ക്കോ ഭൂമി തിരിച്ചു നല്‍കാനും വായ്പാ തുകയെക്കാള്‍ കൂടുതലാണ് ഭൂമിയുടെ വിലയെങ്കില്‍ അതിനാവശ്യമായ ഭൂമി മാത്രം ജപ്തിക്ക് വിട്ടുകൊടുക്കാനും കളക്ടർക്ക് അധികാരം നല്‍കുന്നതുമാണ് നിയമത്തിന്റെ സവിശേഷത.

രണ്ടു ജില്ലകളിലാണ് സ്വത്തെങ്കില്‍ നടപടികള്‍ പൂർത്തിയാക്കുന്നതിന് മുമ്പ് കളക്ടറെ അറിയിക്കാനും നടപടികള്‍ക്ക് അധികാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

വായ്പാ കുടിശികയുടെ പലിശ 12%ല്‍ നിന്ന് 9% ത്തിലേക്ക് താഴ്ത്താനും വായ്പാ കരാറില്‍ അതിലും താഴെയാണ് പലിശ നിരക്കെങ്കില്‍ അതുമാത്രമേ ഈടാക്കാൻ പാടുള്ളുവെന്നും നിർദ്ദേശിക്കുന്നു. കുടിശിക തവണകളായി അടയ്ക്കാൻ നിർദ്ദേശിക്കാനും സർക്കാരിന് അധികാരം കിട്ടും.

എന്നാല്‍, സർഫാസി ആക്‌ട് പ്രകാരമുള്ള ജപ്തികളില്‍ ഇടപെടാൻ നിയമത്തിനാകില്ല. അഞ്ചു ലക്ഷം വരെയുള്ള വായ്പാ കുടിശികയ്ക്ക് ഗ്രാമങ്ങളില്‍ ഒരേക്കറും നഗരത്തില്‍ അരയേക്കറും വരെയുള്ള കൃഷിഭൂമിയെയാണ് ഒഴിവാക്കുക.

കടക്കാരന്റെ ഏക കിടപ്പാടം ആയിരം ചതുരശ്ര അടിയില്‍ കുറവാണെങ്കില്‍ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും. ജപ്തി നടത്തുന്നതിന് സ്വകാര്യ ഏജൻസികളെ ഏല്‍പ്പിക്കുന്നതും തടയും.