
ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല ; മേയർ സഞ്ചരിച്ച വാഹനത്തെ ഓവർടേക്ക് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തതയില്ല ; ഡ്രൈവര്‍ ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴി രേഖപ്പെടുത്തി കന്റോണ്‍മെന്റ് പൊലീസ്. ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ പോലീസിന് മൊഴി നല്‍കി.
കെ.എസ്.ആര്‍.ടി.സി ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർടേക്ക് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തതയില്ലെന്നും സുബിൻ മൊഴി നൽകി. കേസിലെ നിര്‍ണായക തെളിവായ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ബസില്‍നിന്ന് കാണാതായതോടെ ഏറെ നിർണായകമെന്ന് കരുതിയതായിരുന്നു കണ്ടക്ടറുടെ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ മൂന്ന് സി.സി.ടി.വി. ക്യാമറകളാണ് ഉണ്ടായിരുന്നത് ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് അനുമതി തേടിയിരുന്നു. എന്നാല്‍, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡുകള്‍ കാണാനില്ലെന്ന് കെ.എസ്.ആര്‍.ടി.സി. പോലീസില്‍ തിരികെ പരാതിനല്‍കുകയായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ച് വാക്കുതർക്കമുണ്ടായത്. തങ്ങൾക്കെതിരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയർ പരാതി നൽകിയതോടെ വിഷയം വിവാദമായി. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു.