തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നു സി.പി.എം. നേതാവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുമായിരുന്ന കെ.ജെ. ഷൈന്‍: മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക്‌ എല്ലാ തെളിവുകളുമടക്കം പരാതി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

Spread the love

കൊച്ചി: തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നു സി.പി.എം.
നേതാവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുമായിരുന്ന കെ.ജെ. ഷൈന്‍.

മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക്‌ എല്ലാ തെളിവുകളുമടക്കം പരാതി നല്‍കിയെന്നും അവര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. കെ.ജെ. ഷൈനിനു പിന്തുണയുമായി സി.പി.എം. ജില്ലാ നേതൃത്വവും രംഗത്തെത്തി. ഷൈനിനെയും ജില്ലയിലെ ഒരു സി.പി.എം: എം.എല്‍.എയെയും ചേര്‍ത്തുള്ള അപവാദ പ്രചാരണങ്ങള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ അവര്‍ പ്രതികരണവുമായി രംഗത്തെത്തിയത്‌.

തന്നെ രാഷ്‌ട്രീയമായും വ്യക്‌തിപരമായും തകര്‍ക്കുകയെന്ന ലക്ഷ്യംവച്ചു നെറികെട്ട പ്രചാരണമാണ്‌ നടക്കുന്നതെന്നും ഈ ഭീരുത്വത്തിന്റെ രാഷ്‌ട്രീയത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും ഷൈന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ കോളജ്‌ കാലഘട്ടം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യക്‌തിയാണു താന്‍. കേരള സമൂഹം തന്നെ കൂടുതലായി അറിയാന്‍ തുടങ്ങിയത്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പു മുതലാണ്‌.

രാഷ്‌ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ്‌ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തന്നെക്കുറിച്ചും തന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യക്‌തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തില്‍ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്‌.

പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്‌ത്രീകള്‍ക്കെതിരായി മ്ലേച്‌ഛമായ കുപ്രചാരണം നടത്തുന്നവര്‍ എത്ര വികൃതമനസ്‌കരാണ്‌. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹികമായും ഒരു വ്യക്‌തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്‌, ജീവിതപങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്‌നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്‌. സ്വന്തം നഗ്‌നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്‌ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയാറാവണം.

കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നതു സ്‌ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും ഇടപെടല്‍ നടത്തുമെന്ന വിശ്വാസമുണ്ട്‌. ഒരു കാരണവശാലും പൊതുപ്രവര്‍ത്തനരംഗത്തു നില്‍ക്കുന്ന ഒരു സ്‌ത്രീയും ഭയപ്പെടരുത്‌. എത്രയോ പ്രയാസങ്ങളും അപവാദപ്രചരണങ്ങളും നേരിട്ടവരാണു നമുക്കു മുമ്പേ സഞ്ചരിച്ചവര്‍.-കെ.ജെ. ഷൈന്‍ പറഞ്ഞു.

ആന്തരിക ജീര്‍ണതകള്‍ മൂലം കേരള സമൂഹത്തിനു മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്‌ട്രീയത്തെ രക്ഷിക്കാനായി തന്റെ പേരും ചിത്രവും വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്‌ഥാന പോലീസ്‌ മേധാവി, സംസ്‌ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്കു പരാതി നല്‍കുകയാണെന്നും കെ.ജെ.ഷൈന്‍ വ്യക്‌തമാക്കി