കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ വീട്ടമ്മയ്‌ക്ക് സ്‌കാനിംഗ് തീയതി നല്‍കിയത് മൂന്ന് മാസത്തിന് ശേഷമെന്ന് പരാതി. കണ്ണൂർ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് സംഭവം.
ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ സ്‌കാനിംഗ് സെന്ററില്‍ രോഗി എത്തിയിരുന്നു. എന്നാല്‍ സ്കാനിംഗ് സെന്ററില്‍ നിന്ന് എഴുതി നല്‍കിയ തീയതി ’23-6-2025′ ആണെന്നാണ് പരാതി. ഇതിലും നേരത്തെ സ്കാനിംഗ് നടത്തണമെങ്കില്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായി വീട്ടമ്മ പറയുന്നു.
ഇപ്പോള്‍ സ്‌കാനിംഗ് നടത്താൻ കഴിയില്ലെന്നും, നേരത്തെ ബുക്കിംഗ് ചെയ്ത രോഗികളെയാണ് ഇപ്പോള്‍ സ്കാനിംഗ് നടത്തുന്നതെന്നുമായിരുന്നു വീട്ടമ്മയ്‌ക്ക് ലഭിച്ച മറുപടി. പരാതി ഉയർന്നതോടെ വിഷയം പരിശോധിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അള്‍ട്രാസൗണ്ട് സ്കാനിംഗ് വിഭാഗത്തില്‍ തിരക്ക് കൂടുതലായതിനാലാണ് മൂന്ന് മാസത്തിന് ശേഷമുള്ള തീയതി നല്‍കിയതെന്ന് ആശുപത്രി അധികൃതർ വിശദീകരണം നല്‍കി. രണ്ട് സ്കാനിംഗ് മെഷീനുകളാണുള്ളത്. ദിവസവും 55 പേരെ പരിശോധിക്കുന്നുണ്ട്. അഡ്മിറ്റ് ആയ രോഗികള്‍ക്കാണ് ആദ്യ പരിഗണനയെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.