
കോഴിക്കോട്: മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാര്‍ക്കെതിരെ പരാതി. സാധനങ്ങള്‍ വാങ്ങാനായി മിഠായി തെരുവിൽ എത്തുന്നവരെ തടഞ്ഞ് നിര്‍ത്തുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പരാതി.
പലപ്പോഴും ദ്വയാര്‍ത്ഥം വരുന്ന പദങ്ങള്‍ പോലും കച്ചവടക്കാര്‍ ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ പരാതികള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്.
ഇനിയും മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ കര്‍ശനമായി നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കച്ചവടക്കാരുടെ ഇടപെടല്‍ പരിശോധിക്കാന്‍ മഫ്തിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കടകളില്‍നിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ മിഠായിത്തെരുവിലെ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. നല്ല രീതിയിലായിരിക്കണം കച്ചവടമെന്നും ചീത്തപ്പേരുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീര്‍ പറഞ്ഞു.