
സ്വന്തം ലേഖിക
കൊച്ചി: മന്ത്രി വീണാ ജോര്‍ജിൻ്റെ വ്യാജ വീഡിയോ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി.
ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. തന്നെ മോശക്കാരിയായി വാര്‍ത്ത സൃഷ്ടിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു, വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലിക്ക് എത്തുന്നതിന് മുന്‍പ് തന്നെ മന്ത്രിയുടെ നഗ്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് ചില രേഖകള്‍ വേണമെന്നും വീഡിയോ നിര്‍മിക്കാന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇത് നിഷേധിച്ചപ്പോള്‍ ഭീഷണി സന്ദേശമയക്കുകയും വാട്‌സാപ്പ് കോളുകള്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇക്കാര്യമെല്ലാം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ രേഖാമൂലം യുവതി വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിയുമായി രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ പലവട്ടം പലതവണ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. നിരസിച്ചപ്പോള്‍ ആക്രമണം തുടര്‍ന്നു.
നന്ദകുമാറിന്റെ സുഹൃത്തുക്കള്‍ വഴിയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ‘ക്രൈം’ ഓഫീസില്‍ വെച്ചാണ് കഴിഞ്ഞ മാസം 27ന് നല്‍കിയ പരാതിയില്‍ മൊഴിയെടുത്തത്. മറ്റ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി.
നിരവധി തൊഴിലാളികള്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. അവരില്‍ നിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.