
കൊച്ചി: വാങ്ങിയ എൽ.ഇ.ഡി ടിവി വാറണ്ടി കാലയളവിൽ പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ നിർമ്മാതാക്കൾക്കെതിരെ ഉത്തരവുമായി എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം കോതമംഗലം സ്വദേശി എൻ.എ സൗരവ് കുമാർ സാംസങ് ഇന്ത്യ ലിമിറ്റഡ്നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മൂന്നുവർഷത്തെ വാറന്റി കാലയളവിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായിട്ടും അത് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
15,200 രൂപ നൽകിയാണ് പരാതിക്കാരൻ എൽ.ഇ.ഡി ടിവി വാങ്ങിയത്. മൂന്നുവർഷത്തിനുള്ളിൽ തന്നെ ടിവി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് എതിർകക്ഷിയെ സമീപിച്ചത്. എന്നാൽ വാറന്റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടിവി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു.
തുടർന്നാണ് ടിവിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടു പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.