ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു; കൊച്ചിൻ കോര്‍പ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ പിടിയില്‍

Spread the love

കൊച്ചി: കൈക്കൂലി കേസിൽ കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ  പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.

ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരാളുടെ പക്കല്‍ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കല്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു.

കഴിഞ്ഞ മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോർപ്പറേഷൻ്റെ സോണല്‍ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണയായിട്ട് ഓഫീസിൽ കയറിയിറങ്ങി. ആ സമയത്താണ് ഉദ്യോഗസ്ഥർ എളമക്കര സ്വദേശിയോട് പണം ആവശ്യപ്പെടുന്നത്. ഇൻസ്പെക്ടർ മണികണ്ഠന് 2000 രൂപയും സൂപ്രണ്ടിന് 5000 രൂപയും നല്‍കണെമന്നാണ് ആവശ്യപ്പെട്ടത്. തുടർന്ന് എളമക്കര സ്വദേശി വിജിലൻസിന് പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കൈക്കൂലിയുമായി പിടിയിലാകുന്നത്.