
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ 727 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകളും മതിയായ മരുന്നുകളും ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിലുള്ള ഒമിക്രോണ്‍ ജെ കൊവിഡ് വകഭേദമാണ് കേരളത്തില്‍ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. ഗർഭിണികള്‍, പ്രായമായവർ, രോഗികള്‍ എന്നിവരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതോടൊപ്പം എലിപ്പനിയടക്കം മഴക്കാല രോഗങ്ങളോട് ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.