
സ്വന്തം ലേഖകൻ
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ വെട്ടിപ്പിടിക്കാനൊരുങ്ങുന്ന ബിജെപിയ്ക്ക് വൻ തിരിച്ചടി. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാൻ നടത്തിയ സർവേയിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ചത് രണ്ട് ബിജെപി മുഖ്യമന്ത്രിമാർ മാത്രം. നരേന്ദ്രമോദിയുടെ പിൻഗാമിയായി ബിജെപി വാഴ്ത്തുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21 -ാം സ്ഥാനത്ത് ഒതുങ്ങിയപ്പോൾ, സിപിഎമ്മിന്റെ ഇന്ത്യയിലെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ 19 -ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.
മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം തെലങ്കാനയിലെ കെ. ചന്ദ്രശേഖർറാവുവിന്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീവോട്ടർ-ഐ.എ.എൻ.എസ്. നടത്തിയ അഭിപ്രായ സർവേയിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം 19 ആണ്.
തെലങ്കാനയിലെ സർവേയിൽ പങ്കെടുത്ത 68.3 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളിൽ പൂർണതൃപ്തി അറിയിച്ചു. 9.9 ശതമാനം മാത്രമാണ് ഒട്ടും തൃപ്തരല്ലാത്തത്. പിണറായിയുടെ ഭരണത്തിൽ 40.5 ശതമാനം ആളുകൾ പൂർണ തൃപ്തരാണെന്നുപറഞ്ഞപ്പോൾ, 36.4 ശതമാനം അതൃപ്തി അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ പ്രവർത്തനത്തിലാണ് ഏറ്റവും കൂടുതലാളുകൾക്ക് നൈരാശ്യം- 43.6 ശതമാനം. ബിഹാറിൽ ബി.ജെ.പി.ക്കൊപ്പമുള്ള നിതീഷ് കുമാർ ആറാം സ്ഥാനത്തുണ്ട്. കേന്ദ്രവുമായി തുറന്നപോരിനിറങ്ങിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഒമ്ബതാം സ്ഥാനമാണ്.
ഹിമാചൽ, ഒഡിഷ, ഡൽഹി എന്നിവിടങ്ങളിലെ മുഖ്യന്മാരാണ് റാവുവിനു തൊട്ടുപിന്നാലെയുള്ളത്. ആദ്യ പത്തുസ്ഥാനങ്ങളിൽ രണ്ട് ബി.ജെ.പി. മുഖ്യമന്ത്രിമാർക്കുമാത്രമാണ് ഇടംപിടിക്കാനായത്; ഹിമാചലിലെ ജയ് റാം ഥാക്കൂറിനും അസമിലെ സർബാനന്ദ സോനോവാലിനും. ബി.ജെ.പി.യുടെ ദേശീയമുഖമായ യോഗി ആദിത്യനാഥിന് 21-ാം സ്ഥാനമാണ്. ഉത്തർപ്രദേശിലെ 52,712 പേരിൽ 38.7 ശതമാനവും അദ്ദേഹത്തിന്റെ ഭരണത്തിൽ ഒട്ടും തൃപ്തരല്ലെന്ന് സർവേ പറയുന്നു.