ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആര്?; അഞ്ച് പേരുകളിലേക്ക് സാധ്യത നീളുന്നു

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആര്?; അഞ്ച് പേരുകളിലേക്ക് സാധ്യത നീളുന്നു


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 15 വർഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് വിജയം ആഘോഷിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് അപ്രതീക്ഷിത വിജയമാണ് നേടിയത്. വ്യക്തമായ ആധിപത്യത്തോടെ കോൺഗ്രസിന്റെ കൊടി ഉയരുന്നതോടെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യമാണ് കേൾക്കുന്നത്. അഞ്ച് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. ഛത്തീസ്ഗഡിലെ കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബാഗൽ, മുതിർന്ന നേതാവും അംബികാപുർ എംഎൽഎയുമായ ടിഎസ് സിംഗ് ദിയോ, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ തമ്രാദ്വാജ് സഹു എന്നിവരാണ് സാധ്യതകളിൽ മുന്നിൽ. മുൻ കേന്ദ്രമന്ത്രി ചരൺ ദാസ് മഹാന്ത്, മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ സഹോദര പുത്രി കരുണ ശുക്ല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

സംസ്ഥാന അധ്യക്ഷൻ ബുപേഷ് ബാഗലാണ് കോൺഗ്രസിന്റെ എടുത്തുപറയാവുന്ന നേതാവ്. അജിത് ജോഗിയുടെ പഴയ സഹപ്രവർത്തകനായ ബാഗലിന്റെ നേതൃഗുണം അനുകൂല ഘടകമാണ്. എന്നാൽ ബിജെപി മന്ത്രിക്കെതിരായ വ്യാജ സെക്‌സ് സിഡി ദുരാരോപണം ഉൾപ്പെട്ടത് സാധ്യതകൾക്ക് തിരിച്ചടിയാകുമെന്നും കരുതുന്നു. മുഖ്യമന്ത്രി രമൺ സിംഗിനെതിരെ മത്സരിച്ച കരുണ ശുക്ലയുടെ സാധ്യതകളും കൂടുതലാണ്. പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെയാണ് ബിജെപി വീഴ്ത്തി കോൺഗ്രസ് അധികാരത്തിൽ എത്തിയത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ അവസാനവാക്കായിരുന്ന അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയായ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡുമായി മത്സരിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാർഥി പോലുമില്ലാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒടുവിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പോലും കാറ്റിൽ പറത്തി കോൺഗ്രസ് കുതിച്ച് ചാട്ടം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group