സംസ്ഥാനത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

സംസ്ഥാനത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർത്ഥ് ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. നാലു ദിവസം മുപാണ് പനി വന്നത്. തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെ നിന്ന് പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി ഉൾപ്പെടെ രണ്ട് പേർ പനി ബാധിച്ച് മരിച്ചിരുന്നു.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് സ്ക്രബ് ടൈഫസ് അല്ലെങ്കിൽ ചെള്ളുപനി. എലികൾ, അണ്ണാൻ, മുയലുകൾ തുടങ്ങിയ ജീവികളിലാണ് ഈ രോഗാണുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്. എന്നിരുന്നാലും, ഇത് മൃഗങ്ങളിൽ രോഗത്തിന് കാരണമാകുന്നില്ല. ചെറിയ പ്രാണികളുടെ ലാർവ ഘട്ടമായ ചിഗർ മൈറ്റുകളിലൂടെയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്.