
സ്വന്തം ലേഖകൻ
കണ്ണൂര്‍: സർക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. തിങ്കൾ പകൽ 11 മുതൽ വാരത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും. സംസ്കാരം ചൊവ്വാഴ്‌ച പയ്യാമ്പലത്ത്.
തലശ്ശേരി കൊളശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ സര്‍ക്കസില്‍ ആകൃഷ്ടനായത് കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ്. അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന്‍ ഒട്ടേറെ രാഷ്ട്രത്തലവന്മാരുടെ അടുത്ത സൗഹൃദവലയത്തിലുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ശങ്കരനും സഹപ്രവര്‍ത്തകനായ സഹദേവനും ചേര്‍ന്ന് വാങ്ങി. കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം ജെമിനി എന്ന പുതിയ പേരില്‍ ഗുജറാത്തിലെ ബില്ലിമോറിയില്‍ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന്‍ എന്ന താരോദയമായി.
ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിനാളിലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായ ജംബോ സര്‍ക്കസിന്റെ തുടക്കം.



