
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പാൾ പ്രൊഫ: ജി ജെ ഷൈജുവിനു പിന്നാലെ എസ്എഫ്ഐ നേതാവ് വിശാഖിനും സസ്പെൻഷൻ. ഡോ: എൻ കെ നിഷാദ് ആണ് പുതിയ പ്രിൻസിയപ്പാൾ. കോളേജ് മാനേജ്മെന്റിന്റേതാണ് നടപടി. എസ് എഫ് ഐ നേതാവിന് വേണ്ടി വ്യാജ രേഖ ചമച്ചതിന് പ്രൊഫ: ഷൈജുവിന്റെ സസ്പെൻഷനു പിന്നാലെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. നിലവിൽ വ്യാജ രേഖ ചമയ്ക്കൽ, ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സർവകലാശാലാ രജിസ്ട്രാർ നൽകിയ പരാതിയിലാണ് നിലവിൽ കേസെടുത്തരിക്കുന്നത്. കോളേജിൽ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക. ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ ഷൈജുവിനേയും വിശാഖിനേയും അറസ്റ്റ് ചെയ്യേണ്ടി വരികയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാക്കടയിൽ സിഎസ് ഐ സഭയുമായി അടുത്തു നിൽക്കുന്ന ജനപ്രതിനിധിയായ സിപിഎം നേതാവിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സൂചന. എന്നാൽ ഈ നേതാവിലേക്ക് അന്വേഷണം എത്തില്ല. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിലാണ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാനും പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചത്.
ജി.ജെ ഷൈജുവിനെ സർവകലാശാല പുറത്താക്കിയിരുന്നു. ഷൈജു കോൺഗ്രസ് സംഘടനാ നേതാവാണ്. ഈ രാഷ്ട്രീയം ചർച്ചയാക്കി സിപിഎമ്മിലെ നേതാക്കൾക്ക് പങ്കില്ലെന്ന് സ്ഥാപിക്കുകയും ചെയ്യും. വ്യാജ രേഖചമച്ചത് ഒന്നാം പ്രതിയായ പ്രിൻസപ്പിലാണെന്നും കേരളാ യൂണിവേഴ്‌സിറ്റി ഇലക്ഷനിൽ പങ്കെടുപ്പിക്കാനാണെന്നും എഫ് ഐ ആർ പറയുന്നു.
ഇതിന് വേണ്ടിയാണ് പേര് മാറ്റി അയച്ചതെന്നും പറയുന്നു. കോൺഗ്രസ് സംഘടനാ നേതാവിന് എങ്ങനെ എസ് എഫ് ഐ നേതാവിനെ യൂണിവേഴ്‌സിറ്റി ഇലക്ഷനിൽ മത്സരിപ്പിക്കാനാകും എന്ന ചോദ്യമാണ് എഫ് ഐ ആർ പറയുന്നത്. അതുകൊണ്ട് തന്നെ മറ്റ് ചില ഗൂഢാലോചനാ കേന്ദ്രങ്ങളുണ്ടെന്നതാണ് വസ്തുത.
പ്രിൻസിപ്പളായി ഇരുന്നത് ജൂനിറയായ അദ്ധ്യാപകനാണ്. ഇതിന് പിന്നിലും ചില സ്വാധീനങ്ങളുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിച്ചാൽ വമ്പൻ സ്രാവുകൾ കുടുങ്ങും. അതേസമയം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംഎൽഎമാരായ ഐ ബി സതീഷ് സി പിഐഎം ജില്ല കമ്മിറ്റിക്കും ജീ സ്റ്റീഫൻ, മുഖ്യമന്ത്രിക്കും കത്ത് നൽകി. ആൾമാറാട്ട വിവാദത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. നേതാക്കൾ അറിയാതെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടക്കില്ലെന്ന് പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമർശനമുണ്ടായി. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും കത്ത് നൽകിയത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാർത്ഥി നേതാവായ എ. വിശാഖിനെ ഉൾപ്പെടുത്തിയ നടപടിയാണ് കോളിളക്കമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത വിശാഖിനെ സർവകലാശാല പ്രതിനിധിയായി നിശ്ചയിച്ചതിനെ തുടർന്ന് കേരള സർവകലാശാല പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു. കെഎസ്‌യു നൽകിയ പരാതി നിലനിൽക്കുമോ എന്ന സംശയത്തിൽ അഞ്ച് ദിവസമായിട്ടും പൊലീസ് കേസെടുത്തിരുന്നില്ല.
തട്ടിപ്പ് അന്വേഷിക്കാൻ കോളേജ് മാനേജ്‌മെന്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് കേരള സർവകലാശാല രജിസ്ട്രാർ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്‌ഐ നേതാവായിരുന്ന എ വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെയാണ് പരാതി. ഇരുവരും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേർത്തുവെന്നാണ് പരാതി.